കണ്ണൂർ: പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതി നിജിന്‍ ദാസിന് ഒളിവില്‍ താമസിക്കാന്‍ വീട് വിട്ടു നല്‍കിയ അധ്യാപിക അറസ്റ്റില്‍. വെള്ളിയാഴ്ച പുലര്‍ച്ചെ നിജന്‍ ദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാത്രിയോടെയാണ് പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപികയായ രേഷ്മയെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇവരുടെ വീടിന് നേരെ ബോംബേറ് ഉണ്ടായിരുന്നു. പ്രതിക്ക് വീട് വിട്ടു നല്‍കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഒളിച്ചു താമസിക്കാന്‍ വീട് വിട്ടു നല്‍കണമെന്ന് വിഷുവിന് ശേഷമാണ് നിജിന്‍ ദാസ് രേഷ്മയോട് ആവശ്യപ്പെട്ടത്. ഭര്‍ത്താവ് പ്രവാസിയായ രേഷ്മയും മക്കളും അണ്ടലൂര്‍ കാവിനടുത്തെ വീട്ടിലാണ് താമസിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് നിര്‍മ്മിച്ച രണ്ടാമത്തെ വീടാണ് പാണ്ട്യാലമുക്കിലേത്. ഇവിടെ നിന്നാണ് നിജിന്‍ ദാസിനെ കസ്റ്റഡിയില്‍ എടുത്തത്. ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാള്‍.
ഇന്നലെ രാത്രിയോടെയായിരുന്നു നിജിന്‍ ഒളിവില്‍ താമസിച്ച വീടിന് നേരെ ബോംബ് ആക്രമണം ഉണ്ടായത്. ബോംബേറില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഈ സമയത്ത് വീട്ടില്‍ ആള്‍ത്താമസം ഉണ്ടായിരുന്നില്ല.