ഇരിട്ടി: ഇരിട്ടി കീഴൂർ ആക്കപ്പറമ്പ് പട്ടികവർഗ്ഗ കോളനിയിലെ താമസക്കാർക്ക് വാസയോഗ്യമായ വീടുകളോ മറ്റ് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത കാര്യം തലശ്ശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിൽ പരാതിയായി ലഭിച്ചതിൻ്റെ ടിസ്ഥാനത്തിൽ ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളുടെ സംയുക്താഭിമുഖ്യത്തിൽ കോളനി സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കുകയുണ്ടായി. നിലവിലുള്ള 5 വീടുകളിൽ 4 ഉം വാസയോഗ്യമല്ലായിരുന്നു. കാലപ്പഴക്കത്താലും മറ്റും ചോർന്നൊലിക്കുകയും ജീർണിച്ചവസ്ഥയിലുമായിരുന്നു വീടുകൾ. വിദ്യാർത്ഥികളടക്കം 30 പേരാണിവിടെ താമസിക്കുന്നത്. സ്ഥലത്തിൻ്റെ അടിസ്ഥാന രേഖകളൊന്നും താമസക്കാർക്ക് ഇതുവരെയായി കിട്ടിയിരുന്നില്ല.
കുട്ടികൾക്ക് പഠിക്കാനായി ഓൺലൈൻ സംവിധാനങ്ങളോ സ്മാർട്ട് ഫോണുകളോ വേണ്ടത്രയില്ലായിരുന്നു. സുഗമമായ റോഡ് മാർഗ്ഗവും കോളനിയിലേക്കുണ്ടായിരുന്നില്ല.
10 വർഷം മുമ്പ് പഞ്ചായത്ത് കുടിവെള്ളത്തിനായി പണിത വാട്ടർ ടാങ്കും പൈപ്പ് ലൈനുംനോക്കുകുത്തിയായിരുന്നു. വേനൽക്കാലമായാൽ കോളനിവാസികൾ അയൽവാസികളുടെ കിണറുകളെയാണ് കുടിവെള്ളത്തിനായി സമീപിച്ചിരുന്നത്.
ഈയൊരവസ്ഥയിലായിരുന്നു പരാതി കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ തലശ്ശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും വിജിലൻസ് ജഡ്ജിയുമായ കെ.കെ.ബാലകൃഷ്ണൻ ബന്ധപ്പെട്ട വിവിധ വകുപ്പ് അധികാരികളെ വിളിച്ചു വരുത്തി കോളനിയിൽ നേരിട്ട് സന്ദർശനം നടത്തുകയും കാര്യങ്ങൾ ബോദ്ധ്യപ്പെട്ടതിൻ്റെടിസ്ഥാനത്തിൽ കോളനിവാസികൾക്ക് എത്രയും വേഗത്തിൽ വാസയോഗ്യമായ വീട് അടക്കമുള്ള അടിസ്ഥാന സ്വകര്യങ്ങൾ ഒരുക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നത്.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആക്കപ്പറമ്പ് കോളനിവാസികൾക്ക് കൈവശഭൂമിക്ക് പട്ടയം കിട്ടിയതും വാസയോഗ്യമായ വീട് നിർമ്മിക്കാൻ പട്ടികവർഗ്ഗ വകുപ്പ് തയ്യാറാവുന്നതും, കോളനിയിലേക്ക് റോഡ് സൗകര്യമൊരുക്കാൻ നഗരസഭയും മുന്നിട്ടിറങ്ങുന്നത്.
കോളനിയിലെ ശാന്ത,നങ്ങ, ദേവി, ലീല, വിമല തുടങ്ങിയവരുടെ പരാതികളായിരുന്നു ലീഗൽ സർവീസസ് കമ്മിററിക്ക് ലഭിച്ചിരുന്നത്.
2022 ഫിബ്രവരി 5 ലെ ലീഗൽ സർവീസസ് കമ്മിറ്റിയുടെ അവാർഡ് പ്രകാരം ഇരിട്ടി താലൂക്ക് കീഴൂർ അംശം ദേശത്ത് സ്ഥിതി ചെയ്യുന്ന ആക്കപ്പറമ്പ് കോളനിയിലെ 99/79 മുതൽ 99/84 വരെയുള്ള റീ സർവ്വേയിൽപെട്ട ഭൂമിയിലാണ് 2022 മാർച്ച് 18 ന് ഇരിട്ടി താലുക്ക്ലാൻ്റ് ട്രിബ്യൂണൽ കോടതിയിൽ സ്പെഷൽ താസിൽദാർ (എൽ.ആർ) കെ.എഫ്. യാസിൻഖാൻ ഉത്തരവാക്കിയിരിക്കുന്നത്.
കോളനിയിലെ താമസക്കാരായ വിമല,നങ്ങ, ദേവി, നാണു,സുരേന്ദ്രൻ, ലീല എന്നിവർക്കാണ് പട്ടയം നൽകിയത്.
തലശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ഇരിട്ടി നഗരസഭയുടെയും ആഭിമുഖ്യത്തിൽ കീഴൂർ വി.യു.പി.സ്കൂളിൽ വച്ച് നടന്ന പട്ടയ വിതരണവും ഭവന നിർമ്മാണ പദ്ധതി പ്രഖ്യാപനവും വിജിലൻസ് സ്പെഷൽ ജഡ്ജിയും തലശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനുമായ കെ.കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത അദ്ധ്യക്ഷയായി. ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ലെസ്സി.കെ.പയസ്സ്, നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, പ്രൊജക്ട് ഓഫീസർ സന്തോഷ് കുമാർ, വാർഡ് കൗൺസിലർ പി.പി. ജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.