തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസിന്റെ സ്‌ഥാനാർഥിത്വം അംഗീകരിച്ച് കോൺഗ്രസ് ഹൈക്കമാന്‍ഡ്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്ത യോഗത്തിൽ ഉമ തോമസിന്റെ പേര് മാത്രമാണ് പരിഗണിക്കപ്പെട്ടത് എന്നാണ് വിവരം. തൃക്കാക്കരയിൽ പി.ടിയേക്കാൾ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. പിടി തോമസ് പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അതിലേറെ ഭൂരിപക്ഷം ഇത്തവണ ലഭിക്കും. തൃക്കാക്കര പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്നും വിഡി സതീശൻ പറഞ്ഞു. കെപിസിസി നേതൃയോഗത്തിന് മുൻപേ തന്നെ മുതിർന്ന നേതാക്കളുമായി വിഡി സതീശൻ ആശയവിനിമയം നടത്തിയിരുന്നു. പിടി തോമസിന്റെ സിറ്റിംഗ് സീറ്റിൽ ഉമാ തോമസ് തന്നെ മൽസരിക്കണം എന്നാണ് കോൺഗ്രസിലെ പൊതുവികാരം. മുൻ കെഎസ്‌യു നേതാവ് കൂടിയായ ഉമയുടെ സ്‌ഥാനാർഥിത്വം ജനം സ്വീകരിക്കുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്.