തിരുവനന്തപുരം: തൃക്കാക്കരയിൽ പി.ടി.യേക്കാൾ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പി.ടി തോമസ് പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത് അതിലുമേറെ ഭൂരിപക്ഷം ഇത്തവണ ലഭിക്കും. തൃക്കാക്കര പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്നും വിഡി സതീശൻ പറഞ്ഞു,‘രാഷ്‌ട്രീയമായിട്ടാണ് പോരാട്ടം. പി.ടി തോമസിന്റെ മണ്ഡലവുമായി വൈകാരിക ബന്ധം കൂടിയുണ്ട്. അദ്ദേഹത്തിന്റെ വിയോഗം ഉണ്ടാക്കിയ വേദന ഇപ്പോഴും മാറിയിട്ടില്ല. ഞങ്ങളും ആ വിഷമത്തിൽ നിന്നും മാറിയിട്ടില്ല. പി.ടിയുടെ നഷ്‌ടം എന്ന് പറയുന്നത് നികത്താൻ കഴിയാത്തതാണ്. എങ്കിലും അവിടെ തിരെഞ്ഞെടുപ്പ് വന്നു, ഞങ്ങൾ ടീമായിട്ട് തന്നെ നേരിടും.’- പ്രതിപക്ഷ നേതാവ് പറഞ്ഞു. തൃക്കാക്കരയിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി അന്തരിച്ച എംഎൽഎ പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെയാണ് തിരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് ചേർന്ന കോൺഗ്രസ് നേതൃ യോഗത്തിലാണ് തീരുമാനം. ഉമയുടെ പേര് ഹൈക്കമാൻഡിന്റെ അന്തിമ അംഗീകാരത്തിനായി കൈമാറി. ഡെൽഹിയിൽ നിന്നായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.