27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐ.എഫ്. എഫ്. കെ ) ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരിക മന്ത്രി വി.എൻ. വാസവൻ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് എഡിഷനുകളും സാധാരണയിൽ നിന്നും വിഭിന്നമായി ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. ഇത്തവണ മേള ഡിസംബറിലേയ്ക്ക് മടങ്ങി വരുകയാണ്. അന്താരാഷ്ട്ര ഫെസ്റ്റിവൽ കലണ്ടർ അനുസരിച്ച് ഡിസംബറിൽ തന്നെ മേള നടത്താനാണ് തീരുമാനം. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ വിപുലമായ സന്നാഹങ്ങളാണ് ഐഎഫ്എഫ്കെയ്ക്കായി ഒരുക്കുന്നത്. ഗതകാലപ്രൗഢിയോടെ ചലിച്ചിത്ര മേളയുടെ ആവേശം തിരിച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങൾ സാംസ്‌കാരിക വകുപ്പും നടത്തുന്നുണ്ടെന്നും മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമാ ടു ഡെ, ലോക സിനിമ തുടങ്ങിയ പൊതു വിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിലുണ്ടാകും. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളാണ് മത്സര വിഭാഗത്തിലേയ്ക്ക് പരിഗണിക്കുന്നത്. സിനിമകൾ 2021 സെപ്റ്റംബർ ഒന്നിനും 2022 ഓഗസ്റ്റ് 31 നും ഇടയിൽ പൂർത്തിയാക്കിയവ ആയിരിക്കണം. മത്സര വിഭാഗത്തിലേയ്ക്കുള്ള എൻട്രികൾ 2022 ഓഗസ്റ്റ് 11 മുതൽ സ്വീകരിക്കും. 2022 സെപ്റ്റംബർ 11 വൈകിട്ട് അഞ്ച് മണി വരെ iffk.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി എൻട്രികൾ സമർപ്പിക്കാം. എൻട്രികൾ അയക്കുന്നതിന്റെ വിശദാംശങ്ങളും മാനദണ്ഡങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.