ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കുറ്റ്യാട്ടൂർ തണ്ടപ്പുറം സ്വദേശി ഇരിങ്ങാട്ട് മൊയ്‌തീൻ ആറ് ഏക്കർ വിസ്തൃതിയിൽ ഹൈടെക്ക് മൾച്ച്ഡ് ഹൈബ്രിഡ് രീതിയിൽ ചെയ്തു വരുന്ന പച്ചക്കറി കൃഷിയുടെ മുക്കാൽ ഭാഗത്തോളം കൃഷി പൂർണ്ണമായും നശിച്ചു.
കുറ്റ്യാട്ടൂർ കൃഷി ഓഫീസർ ആദർശ് കെ.കെ, ഉദയൻ ഇടച്ചേരി, പി.കെ ജയരാജ് തുടങ്ങിയവർ കൃഷിയിടം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. ഏകദേശം ഒമ്പത് ലക്ഷം രൂപയുടെ കൃഷിനാശമാണ് സംഭവിച്ചിട്ടുള്ളത്.
പത്ത് വർഷത്തോളമായി ശാസ്ത്രീയ രീതിയിൽ കൃത്യതാ കൃഷിയിലൂടെ പച്ചക്കറി ഉത്പാദനത്തിൽ നൂറുമേനി വിജയം കൊയ്ത യുവ കർഷകനാണ് മൊയ്തീൻ. പ്രധാനമായും താലോരി, വെണ്ട, പാവൽ, വെള്ളരി, കക്കിരി, പയർ, വെണ്ട, തണ്ണിമത്തൻ തുടങ്ങിയവയാണ് കൃഷി ചെയ്തു വരുന്നത്.