പയ്യാവൂർ: വിവിധ ഭാഷകളും വേഷങ്ങളും സംസ്‌കാരങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും ചേര്‍ന്ന ഇന്ത്യയാണ് യഥാര്‍ത്ഥ ഇന്ത്യ. നാനാത്വത്തില്‍ ഏകത്വം എന്ന വികാരത്തെ നെഞ്ചോട് ചേര്‍ത്ത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം യുവജനങ്ങള്‍ക്കാണ്. 2008 ബ്ലാക്ക് ടൊര്‍ണാഡോ ഓപ്പറേഷനില്‍ പങ്കെടുത്ത് രാജ്യം ശൗര്യചക്രബഹുമതി നൽകി ആദരിച്ച സുബേദാര്‍ മേജര്‍ പി വി മനേഷ് . പൈസക്കരി ദേവമാതാ ആർട്സ് ആന്റ് സയൻസ് കോളേജില്‍ ആസാദികാ അമൃത് മഹോത്സവ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മൈനസ് 40 തണുപ്പില്‍ രാജ്യത്തെ കാക്കുന്ന ഭടനും സാധാരണ പൗരനും രാജ്യത്തോടുള്ളത് ഒരേ ഉത്തരവാദിത്തമാണ്. ഓരോരുത്തരും അവരവരില്‍ നിക്ഷിപ്തമായിരിക്കുന്ന കടമകള്‍ സത്യസന്ധമായി നിര്‍വ്വഹിക്കുമ്പോഴാണ് രാജ്യം അഭിവൃദ്ധിപ്പെടുന്നത്. യുവജനങ്ങള്‍ക്ക് രാജ്യത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റാനുള്ള മഹത്തായ ഒരവസരമാണ് 'അഗ്‌നിപഥ്' എന്ന പദ്ധതിയിലൂടെ രാജ്യം മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പാള്‍ ഡോ.എം.ജെ. മാത്യു അധ്യക്ഷത വഹിച്ചു. കോളേജ് മാനേജര്‍ ഫാ. നോബിള്‍ ഓണംകുളം, ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍ എന്‍.ഡി. സണ്ണി, വൈസ് പ്രിന്‍സിപ്പാള്‍ ഇ.എം. ടോമിച്ചന്‍, അസിസ്റ്റന്റ് മാനേജര്‍ ഫാ. ഐഷല്‍ ആനക്കല്ലില്‍, അനഘ എന്നിവര്‍ പ്രസംഗിച്ചു. ദേവമാതാ കോളേജിൽ
ആഗസ്റ്റ് 11 മുതല്‍ 30 വരെ നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കോളേജില്‍ നടത്തപ്പെടുന്നത്. സെമിനാറുകള്‍, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, എക്‌സിബിഷനുകള്‍, ഫിലിം ഫെസ്റ്റ്, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, സയന്‍സ് ഫ്രീഡം ക്വിസുകള്‍, പോസ്റ്റര്‍ മേക്കിംഗ്, അനാഥാലയങ്ങളും അഗതിമന്ദിരങ്ങളും സന്ദര്‍ശിക്കല്‍ മറ്റ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.