ഹർത്താൽ ദിനത്തിൽ കണ്ണൂർ തളിപ്പറമ്പിലെ കടയുടമയെ ഭീഷണിപ്പെടുത്തിയ കേസിൽ മുഖ്യ പ്രതികൾ അറസ്റ്റിൽ. പിഎഫ്‌ഐ പ്രവർത്തകരായ പന്നിയൂർ സ്വദേശി പി. അൻസാർ, കൂട്ടുപ്രതി പുതിയങ്ങാടി സ്വദേശി ജംഷീർ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂരിലെ ഹർത്താൽ ദിന ആക്രമണങ്ങൾക്ക് പെട്രോൾ ബോംബ് ഉപയോഗിച്ചതിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയെന്നാണ് പോലീസ് റിപ്പോർട്ട്. അതേസമയം പോപ്പുലർ ഫ്രണ്ട് ഹർത്താലിന് സർക്കാരും മുഖ്യമന്ത്രിയും ഒത്താശ ചെയ്തതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ആരോപിച്ചു.ഹർത്താൽ ദിനത്തിലാണ് തളിപ്പറമ്പ് നാടുകാണി എളംപേരംപാറയിൽ മൊബൈൽ ഷോപ്പ് ഉടമയെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. കടയുടമ ഹർത്താലനുകൂലികളെ ഒറ്റയ്ക്ക് പ്രതിരോധിച്ചു. മൊബൈൽ – ഇലക്ട്രോണിക്‌സ് ഷോപ്പ് നടത്തുന്ന പി പി അൻഷാദ് അക്രമികളെ ഒറ്റയ്ക്ക് പ്രതിരോധിച്ചത്.അൻഷാദിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച തളിപ്പറമ്പ് പോലീസ് മുഖ്യ പ്രതികളെ പിടികൂടി. പന്നിയൂർ സ്വദേശി പി. അൻസാർ കൂട്ടുപ്രതി പുതിയങ്ങാടി സ്വദേശി ജംഷീർ എന്നിവരെയാണ് പിടികൂടിയത്. അതെസമയം പോപുലർ ഫ്രണ്ട് ഹർത്താലിന് സർക്കാരും മുഖ്യമന്ത്രിയും പോലീസും ഒത്താശ ചെയ്‌തെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ ആരോപിച്ചു. ഹർത്താൽ തടയാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ല.കണ്ണൂരിൽ ഹർത്താൽ ദിനത്തിലെ പെട്രോൾ ബോംബ് ആക്രമണ കേസുകളിൽ പ്രതികൾക്കെതിരെ പോലീസ് എക്‌സ്‌പ്ലോസിവ് സബ്സ്റ്റൻസ് ആക്ട് ചുമത്തി. പെട്രോൾ ബോംബ് ഉപയോഗിച്ചത് ആസൂത്രിതമായെന്നും പിന്നിൽ ഗൂഢാലോചനയെന്നുമാണ് പോലീസ് റിപ്പോർട്ട്. 4 പെട്രോൾ ബോംബ് ആക്രമണ കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. 5 പേരെ അറസ്റ്റ് ചെയ്തു. പൊതു, സ്വകാര്യ മുതലുകൾ നശിപ്പിച്ചതിലും കടുത്ത വകുപ്പുകൾ ചുമത്തി. പത്തനംതിട്ടയിൽ വിവിധ ഹർത്താൽ അക്രമ കേസുകളിലായി 15 പേരെ അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ട് വയനാട് ജില്ലാ പ്രസിഡന്റ് മുനീറിനെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്
.