തെരുവുനായ ആക്രമണം പ്രതിരോധിക്കാൻ കൂടുതൽ നടപടികളുമായി പാലക്കാട് ജില്ലാ ഭരണകൂടം. നായ്ക്കളെ വന്ധീകരിക്കാൻ പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ. ജില്ലയിൽ ഇന്നലെ മാത്രം 78 പേരാണ് തെരുവുനായ ആക്രമണത്തെ തുടർന്ന് ചികിത്സ തേടിയത്.പാലക്കാട് ജില്ലയിൽ തെരുവുനായ ആക്രമണം ആനുദിനം വർധിച്ചു വരികയാണ്, ഇന്നലെ മാത്രം 78 പേരാണ് നായ കടിയേറ്റ് ചികിത്സ തേടിയത്. ജില്ല ആശുപത്രിയിൽ മാത്രം 39 പേർ തെരുവുനായ ആക്രമണത്തെ തുടർന്ന് ഒന്നാം ഡോസ് വാക്സിൻ കുത്തിവെപ്പിനായി എത്തി. നായക്കളെ വന്ധീകരിക്കുന്നതിന് ജില്ലയിൽ 4 കേന്ദ്രങ്ങളാണ് ഉള്ളത്. എന്നാൽ നായകളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ രണ്ട് കേന്ദ്രങ്ങൾ കൂടി തുടങ്ങുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വന്ധീകരണവും, നായ്ക്കൾക്ക് വാക്സിൻ നൽകലും നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പറഞ്ഞു.അതേസമയം ഡോക്ടർമാർ, ഡോഗ് കാച്ചേഴ്സ് എന്നിവരെ പുതുതായി നിയമിക്കാൻ തീരുമാനിച്ചതായും ജില്ല ഭരണകൂടം വ്യക്തമാക്കി.