തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി, നവീകരിച്ച ഒപി, ലാബ്, ഫാർമസി എന്നിവയുടെ ഉദ്ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവഹിച്ചു. തളിപ്പറമ്പ് നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആശുപത്രിയോട് ചേർന്ന് നിർമിച്ച റോഡിൻ്റെയും പൾമണറി റീഹാബിലിറ്റേഷൻ സെൻ്ററിൻ്റെയും ഉദ്ഘാടനവും എം എൽ എ നിർവഹിച്ചു. പശ്ചാത്തല സൗകര്യങ്ങൾ ഒരുങ്ങുന്നതോടെ തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്താനുള്ള ഫലപ്രദമായ ഇടപെടൽ നടത്തുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു. 45 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് താലൂക്കാശുപത്രിയുടെ വികസനത്തിനായി തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ ഒപി, എൻസിഡി ക്ലിനിക്, സ്പെഷ്യാലിറ്റി ഒപികൾ, ഫാർമസി, ലബോറട്ടറി, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, ഇസിജി റൂം, വിശാലമായ രണ്ട് കാത്തിരിപ്പ് മുറികൾ,ആംബുലൻസ് ഷെഡ് തുടങ്ങിയ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ അർദ്രം മിഷന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം വഴി 1.45 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്. താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടങ്ങൾക്ക് പിറകിലായി നേരത്തേ നിർമ്മാണം പൂർത്തിയായ മെറ്റേണിറ്റി ബ്ലോക്കിലെ രണ്ടു നിലകളിൽ പുതിയ ഒ പി പ്രവർത്തിക്കും. നിലവിൽ പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന വിവിധ ഒ പികളും ഇവിടെ സജ്ജീകരിക്കും. പ്രത്യേക ഒപി ടിക്കറ്റ് കൗണ്ടറുകളും പ്രവർത്തിക്കും.
താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ തളിപ്പറമ്പ് നഗരസഭാ ഉപാധ്യക്ഷൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷയായി. ഡെപ്യൂട്ടി ഡി എം ഒ കെ പ്രീത റിപ്പോർട്ട് അവതരിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ, ആന്തൂർ നഗരസഭാധ്യക്ഷൻ പി മുകുന്ദൻ, തളിപ്പറമ്പ് നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ നബീസ ബീവി, എം കെ ഷബിത, പി പി മുഹമ്മദ് നിസാർ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ പി കെ അനിൽകുമാർ, തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ആശുപത്രി സൂപ്രണ്ട് കെ ടി രേഖ തുടങ്ങിയവർ സംസാരിച്ചു.