ഹാർബർ സുരക്ഷയുമായി ബന്ധപ്പെട്ട് അഴീക്കൽ ഹാർബറിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ഹാർബറിൽ മോഷണവും മദ്യപാനവും മറ്റ് അനാശ്യാസ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന കേരള ഫിഷ് മർഷന്റ് അസോസിയേഷൻ ഭാരവാഹികളുടെയും മത്സ്യത്തൊഴിലാളികളുടെ പരാതിയെ തുടർന്നാണ് അഴീക്കൽ ഹാർബറിലെ വിവിധയിടങ്ങളിൽ എട്ട് ക്യാമറകൾ സ്ഥാപിച്ചത്. അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
അഴീക്കൽ തീരദേശ പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള ഹാർബർ സുരക്ഷാ സമിതി യോഗമാണ് ക്യാമറകൾ സ്ഥാപിക്കാൻ മുൻകൈയ്യെടുത്തത്. ഇതിനായി 2,20,000 രൂപ സ്വരൂപിച്ചിരുന്നു. സിസിടിവി കാമറകൾ അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നിന്നും നിരീക്ഷിക്കും. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ മുഖ്യാതിഥിയായി. കോസ്റ്റൽ പൊലീസ് എസ് എച്ച് ഒ എം മധുസൂദനൻ അധ്യക്ഷനായി. അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടർ സി കെ ഷൈനി, ഹാർബർ എൻജിനിയർ സുനിൽകുമാർ, എസ് സി പി ഒ കെ അനിൽ, എസ് ഐ ധർമരാജൻ, കെപിഒഎ ജില്ലാ സെക്രട്ടറി കെ രാജേഷ്, കെപിഎ ജില്ലാ സെക്രട്ടറി വി സിനീഷ്, ഫിഷ് മെർഷന്റ് അസോസിയേഷൻ അഴീക്കൽ പ്രസിഡന്റ് പി വി ധനേഷൻ, ജോയിന്റ് സെക്രട്ടറി കെ വി അനൂപ്, ബോട്ട് ഓണേഴ്സ് സമിതി അംഗം സി പി അഭിലാഷ്, രഞ്ചിത്ത് സംസാരിച്ചു.