കൊല്ലം ചടയമംഗലം പോരേടത്ത് പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ കമ്മിഷൻ. വിശദവും സമഗ്രവുമായ അന്വേഷണം നടത്താനാണ് പൊലീസിനോട് ആവശ്യപ്പെട്ടത്. അന്വേഷണ റിപ്പോർട്ട് എത്രയും വേഗം പൊലീസ് വനിതാ കമ്മിഷന് സമർപ്പിക്കണം. സംഭവത്തിൽ വീഴ്ചയുണ്ടോ എന്നും പരിശോധിക്കും.വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ ഈ മാസം 7 തീയതി പുലർച്ചെയാണ് അമ്മയും കുഞ്ഞും മരിച്ചത്. ചടയമംഗലം കളിക്കാട് കോളനിയിലെ അശ്വതിയാണ് വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ മരിച്ചത്. ഭർത്താവും 17 വയസ്സായ മകനും ചേർന്നായിരുന്നു അശ്വതിയുടെ പ്രസവം എടുത്തത്. ആശുപത്രിയിൽ പോകാൻ ഭാര്യ വിസമ്മതിച്ചുവെന്നും പ്രസവത്തിനുള്ള ചികിത്സാ ചിലവ് സൗജന്യമാണെന്ന് അറിയില്ല എന്നുമായിരുന്നു അശ്വതിയുടെ ഭർത്താവ് അനിയുടെ പ്രതികരണം.