തീരദേശ ഹൈവേയുടെ വൈപ്പിൻ മേഖലയിലെ അലൈൻമെന്റ് സംബന്ധിച്ച് സംശയങ്ങൾ തീർക്കുന്നതിനും ധാരണയുണ്ടാക്കുന്നതിനും കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയ്ക്കൊപ്പം കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) സംഘം നിശ്ചിത പ്രദേശങ്ങൾ സന്ദർശിച്ചു. ധാരണ പ്രകാരമുള്ള അലൈൻമെന്റ് ഉടൻ അംഗീകാരത്തിനു സമർപ്പിക്കും.
കാളമുക്ക് എൽഎൻജി ജംഗ്ഷൻ, മുനമ്പം പാലം എന്നിവിടങ്ങളിലെ അപ്രോച്ച് റോഡിനു പുതിയ സർവേ പ്രകാരമുള്ള അലൈൻമെന്റ് തന്നെ നിർദ്ദേശിക്കുമെന്ന് കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിയാലോചനക്കുശേഷം കെ.എൻ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. തീരദേശ ഹൈവേയ്ക്ക് 40 കിലോമീറ്റർ വേഗതയാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ എൽഎൻജി ജംഗ്ഷൻ, മുനമ്പം പാലം അപ്രോച്ച് റോഡുകൾക്ക് പഴയ സർവ്വേ അനുസരിച്ചുള്ള അലൈൻമെന്റ് അവലംബിച്ചാൽ 20 കിലോമീറ്റർ വേഗത മാത്രമെ ലഭ്യമാകൂ. അതുകൊണ്ടാണ് പുതിയ സർവേ പ്രകാരമുള്ള അലൈൻമെന്റ് അനിവാര്യമാകുന്നതെന്ന് എംഎൽഎ വിശദീകരിച്ചു.
അതിവേഗമാണ് തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്. ഹൈവേ വരുന്നത് മൂലം വസ്തുവകകൾ നഷ്ടമാകുന്ന വർക്ക് സമഗ്ര പുനരധിവാസ പദ്ധതിയും മികച്ച നഷ്ടപരിഹാരവും സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു.
എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു പരമേശ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എം ശിൽപ എന്നിവർ കെ.ആർ.എഫ്.ബി സംഘത്തിലുണ്ടായിരുന്നു.