ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി 120 കോടിയിലധികം രൂപയും മദ്യവും പിടികൂടിയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഗുജറാത്തിൽ നിന്ന് 71.88 കോടി രൂപയും ഹിമാചൽ പ്രദേശിൽ നിന്ന് 50.28 കോടി രൂപയുമാണ് പിടികൂടിയത്. ശനിയാഴ്ചയാണ് ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ്. ഡിസംബർ 1, 5 തീയതികളിൽ ഗുജറാത്ത് പോളിംഗ് ബൂത്തുകളിലെത്തും.2017ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് പിടികൂടിയ പണത്തിനെക്കാൾ അഞ്ചിരട്ടിയാണ് ഇത്തവണപിടികൂടിയത്. 2017ൽ 9.03 കോടി രൂപയാണ് ഹിമാചൽ പ്രദേശിൽ നിന്ന് പിടിച്ചെടുത്തത്. ഗുജറാത്തിലാവട്ടെ, 2017 നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് ആകെ പിടികൂടിയത് 27.21 കോടി രൂപയായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങളിലാണ് ഇത്തവണ 71.88 കോടി രൂപ പിടികൂടിയത്.