തലശേരി ഇരട്ടക്കൊലപാതകത്തിന് പ്രതികൾ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. കൃത്യം നടന്ന സ്ഥലത്തും, ആയുധവും വാഹനവും ഒളിപ്പിച്ച സ്ഥലത്തും പ്രതികളെയെത്തിച്ച് തെളിവെടുത്തു. അതേസമയം കേസിലെ പ്രധാന പ്രതി ബാബു പാറായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് ആരോപിച്ചു.തലശേരി ഇരട്ടക്കൊലക്കേസിൽ ഇതുവരെ 7 പ്രതികളുടെ അറസ്റ്റാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. പ്രധാന പ്രതി പാറായി ബാബുമായുള്ള തെളിവെടുപ്പിനിടെ കൊലയ്ക്ക് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. കൊലയ്ക്കുശേഷം മൂന്നാം പ്രതി സന്ദീപിനൊപ്പം ബാബു പാറായി എത്തിയത് പിണറായി കമ്പൗണ്ടർഷോപ്പ് മേഖലയിൽ. സഞ്ചരിച്ച ഓട്ടോയും ആയുധവും ഒളിപ്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു. ഈ വാഹനം പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കൃത്യം നടന്ന തലശേരി സഹകരണ ആശുപത്രിക്ക് മുന്നിലും പ്രതികളെയെത്തിച്ച് തെളിവെടുത്തു.അതേസമയം കേസിൽ രാഷ്ട്രീയ ആരോപണം സജീവമാക്കി കോൺഗ്രസ്. രണ്ട് സിപിഐഎം പ്രവർത്തകരുടെ ജീവനെടുത്ത കേസിലെ മുഴുവൻ പ്രതികളും സിപിഐഎം അനുഭാവികൾ തന്നെയെന്ന് ആരോപണം. പ്രധാന പ്രതി ബാബു പാറായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ണൂരിൽ കല്ലെറിഞ്ഞ കേസിലെ പ്രതിയെന്നും ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്.