ചെന്നൈ: കനത്ത മഴയിൽ തമിഴ്നാട്ടിൽ പലയിടങ്ങളും വെള്ളത്തിനടിയിലായി. ചെന്നൈയിൽ വെള്ളപ്പൊക്കത്തിൽ രണ്ടു പേർ മരണപ്പെട്ടു. തമിഴ്നാടിന്റെ പല ഭാഗങ്ങളിലും ബംഗാൾ ഉൾക്കടലിനോടു ചേർന്ന പ്രദേശങ്ങളിലും ശനിയാഴ്ച പരക്കെ മഴയുണ്ടായി. ചെന്നൈയിലും ഇടിയോടു കൂടിയുളള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർച്ചയായി പെയ്യുന്ന മഴയിൽ നഗരത്തിലെ ചില ഭാഗങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.മഴ കനത്തതോടെ ചിറ്റിലപക്കം തടാകം കരകവിഞ്ഞൊഴുകി. സമീപ പ്രദേശങ്ങളായ,തമ്പാരത്തും വേലച്ചേരിയിലും വെള്ളം കയറി. തേനി, ഡിണ്ഡിഗൽ, മധുര, ശിവഗംഗ, രാമനാഥപുരം എന്നിവിടങ്ങളിൽ പ്രളയജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തേനിയിലെ വൈഗ ഡാമിൽ നിന്ന് 4.230 ക്യുബിക് മീറ്റർ വെള്ളം പുറത്തേക്കൊഴുക്കി.തമിഴ്നാട്ടിൽ ചെന്നൈയുൾപ്പടെ 23 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. നവംബർ ഒന്നിന് ചെന്നൈയിൽ 8.4 സെ. മീ. മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 30 വർഷത്തിലെ ഏറ്റവും വലിയ തോതാണിത്.