വാച്ച് ടു ചില്‍ഡ്രണ്‍ പദ്ധതി ഒരുക്കി കണ്ണൂര്‍ പൊലീസ്. സ്കൂളില്‍ പോകാതെ കറങ്ങി നടക്കുന്ന കുട്ടികളെ കണ്ടെത്തി അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയില്‍പ്പെടുത്തുക എന്നാണ് പദ്ധതിയുടെ ലക്ഷ്യം. നിരവധി കുട്ടികളെ ഇത്തരം സാഹചര്യത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് എ.സി.പി.ടി.കെ.രത്നകുമാര്‍ പറഞ്ഞു. എ.സി.പി കണ്ണൂര്‍, വനിതാസെല്‍ സി.ഐ എസ്.സുധ, വനിത എസ്.ഐ, എ.ആര്‍ ക്യാമ്ബ്, ജനമൈത്രി എന്നിവിടങ്ങിലെ വനിതാ ഉദ്യോഗസ്ഥര്‍, പിങ്ക് പൊലീസ്, കോര്‍പ്പറേഷന്‍ പരിധിയിലും തൊട്ടടുത്തുമുള്ള സ്കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍, എന്നിവരടങ്ങുന്ന ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് വാച്ച് ടു ചില്‍ഡ്രണ്‍ പദ്ധതിയുടെ നടത്തിപ്പ്. മയക്കുമരുന്നിന് അടിമപ്പെടാന്‍ സാധ്യതയുള്ളതും അത്തരം കൂട്ടുകെട്ടില്‍പ്പെടുന്ന കുട്ടികളുണ്ടെങ്കില്‍ അവരുടെ വിവരവും ഈ വാട്സ് ആപ്പ് ഗ്രൂപ്പില്‍ കൈമാറണം. ആരാണ് ഈ വിവരങ്ങള്‍ നല്‍കിയതെന്ന് വെളിപ്പെടുത്താതെ തന്നെ പൊലീസ് ഈ കുട്ടികളുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും അന്വേഷണം നടത്തും. ആദ്യഘട്ടത്തില്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയും ബോധവത്ക്കരിക്കുകയും ചെയ്യും. സ്കൂൾ പ്രവൃത്തി ദിനങ്ങളിൽ ക്ലാസ് കട്ട് ചെയ്ത് ബീച്ചുകൾ, പാർക്കുകൾ, മാളുകൾ, സിനിമാ തിയേറ്ററുകൾ എന്നിവിടങ്ങളിൽ ചുറ്റിത്തിരിയുന്ന വിദ്യാർത്ഥികളെ പൊലിസ് പിടികൂടി രക്ഷിതാക്കളെയും സ്കൂൾ അധികൃതരേയും വിവരമറിയിക്കും.
ആദ്യത്തെ ഒരാഴ്ച്ച പൊലിസ് യൂണിഫോമിലും പിന്നീട് മഫ്തിയിലുമായിരിക്കും പൊലിസിൻ്റെ നിരീക്ഷണം.
ക്ലാസ് കഴിഞ്ഞ് നിശ്ചിത സമയം കഴിഞ്ഞിട്ടും വീട്ടിലേക്ക് പോകാതെ ബസ് സ്റ്റാൻ്റിലും ബസ് സ്റ്റോപ്പുകളിലും കറങ്ങി നടക്കുന്നവരേയും സംശയകരമായ സാഹചര്യത്തിൽ ലീവ് എടുക്കുന്ന കുട്ടികളെയും ഇനി മുതൽ പൊലിസ് പ്രത്യേകം നിരീക്ഷിക്കും.