നെടുംപൊയിൽ: പെരുവ ആക്കാം മൂലയിലെ രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. ആക്കം മൂലയിൽ വള്ളിയാട് സുകുമാരന്റെ കൃഷിയിടത്തിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചത് അറിഞ്ഞെത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീഷ, ഫോറസ്റ്റ് വാച്ചർ മോളി എന്നിവരെയാണ് പ്രദേശവാസികൾ തടഞ്ഞുവച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.നാട്ടുകാർ പ്രതിഷേധിക്കുന്നതറിഞ്ഞ് പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ എം.എൻ. ബിജോയിയുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അറിയിക്കാൻ പോലീസ് ഉദ്യോഗസ്ഥർ, വാർഡ് മെമ്പർ റോയി പൗലോസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഡിഎഫ്ഒയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഡിഎഫ്ഒ ഫോൺ എടുക്കാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. കണ്ണവം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. സുനിൽകുമാർ പ്രദേശവാസികളുമായി സംസാരിച്ച് കാട്ടാനശല്യം രൂക്ഷമായ ഭാഗത്ത് സോളാർ ഫെൻസിംഗ് സ്ഥാപിക്കാനും കൃഷിനാശമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരവും പ്രദേശത്ത് വാച്ചർമാരെ ഡ്യൂട്ടിക്ക് നിയോഗിക്കാമെന്നഉറപ്പും നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സുകുമാരന്റെ കൃഷിയിടത്തിൽ കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശമാണ് വരുത്തിയത്. തെങ്ങ്, കമുക്, വാഴ തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ചു.കാട്ടാന ശല്യം അതിരൂക്ഷമായി തുടരുകയാണെന്നും ഭീതിയോടെയാണ് ജനങ്ങൾ കഴിയുന്നതെന്നും പ്രദേശവാസിയായ വള്ളിയാട് ദേവി പറഞ്ഞു.