കണ്ണൂര്‍: വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ ദുരിതത്തിലായി ആത്മഹത്യയുടെ വക്കില്‍ കഴിയുമ്പോള്‍ സംസ്ഥാനത്ത് സര്‍ക്കാരും ഗവര്‍ണറും നടത്തുന്ന പോര് ദുര്‍ഭരണത്തില്‍ നിന്നു ജനശ്രദ്ധ തിരിക്കാനുള്ള നാടകമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി.
വിലക്കയറ്റത്തിനും ഇടതു സര്‍ക്കാരിന്റെ സ്വജന പക്ഷപാതിത്വത്തിനും പിന്‍വാതില്‍ നിയമനത്തിനുമെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവര്‍ണര്‍ തെറ്റായ തീരുമാനങ്ങള്‍ എടുത്താല്‍ അതിനെ തെറ്റാണെന്ന് പറയാനും എതിര്‍ക്കാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസിനുണ്ട്. കലാമണ്ഡലം സര്‍വ കാലാശാല ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റി സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവനെ നിയമിക്കാന്‍ തീരുമാനിച്ചു. ഓരോ സര്‍വകലാശാലയുടെയും ചാന്‍സലര്‍ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്നവര്‍ വിദഗ്ദരായിരിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വി എന്‍ വാസവന് എന്ത് യോഗ്യതയാണ് ഉള്ളത്. അദ്ദേഹത്തിന്റെ യോഗ്യത എന്താണെന്ന് ജനങ്ങള്‍ക്കറിയാമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
സര്‍ക്കാര്‍ നിയമനങ്ങള്‍ പി.എസ്.എസി ക്ക് വിടാന്‍ മടിക്കുന്നത് സര്‍വകലാശാലകളിലും മറ്റിടങ്ങളിലും സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും ജോലി നല്‍കാന്‍ കഴിയാത്തത് കൊണ്ടാണ്. പി എസ് സി ചെയര്‍മാനാക്കാന്‍ പറ്റിയ ഒരാളെ സിപിഎമ്മിന് ഇപ്പോള്‍ കിട്ടി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് പി എസ് സി ചെയര്‍മാന്‍ സ്ഥാനം നല്‍കിയാല്‍ പിണറായി വിജയന്റെ പണി കുറഞ്ഞ് കിട്ടും. സെല്‍ഭരണം നടത്താന്‍ ഇത്രമാത്രം യോഗ്യതയുള്ള ഒരു നേതാവിനെ കാണാന്‍ സാധിക്കുമോ എന്നും ഉണ്ണിത്താന്‍ ചോദിച്ചു.
കേരളം രൂക്ഷമായ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടികഴിയുമ്പോഴാണ് സര്‍വ്വകലാശാലയുടെ പേരില്‍ സര്‍ക്കാരും ഗവര്‍ണറും പോരടിക്കുന്നത്. വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സപ്ലൈകോ ഇപ്പോള്‍ നോക്കു കുത്തിയായിരിക്കുന്നു.അവിടെ പോയാല്‍ കാലിയായ ബാഗുമായാണ് തിരിച്ച് വരേണ്ടിവരിക. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കുറച്ച് പണവുമായി മാര്‍ക്കറ്റില്‍ പോയാല്‍ തിരിച്ച് വരുമ്പോള്‍ ഒരു കൊട്ട നിറയെ സാധനങ്ങള്‍ കൊണ്ടുവരാമായിരുന്നു. എന്നാല്‍ പിണറായിയുടെ ഭരണത്തില്‍ ഒരു കൊട്ട പണവുമായി പോയാല്‍ തിരിച്ചുവരുമ്പോള്‍ അരയില്‍ തിരുകി വെക്കാനുള്ള സാധനങ്ങളേ കാണുള്ളൂ. അത്രയും രൂക്ഷമാണ് സാധനങ്ങളുടെ വിലക്കയറ്റം എന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
വിമോചന സമരത്തോട് യോജിപ്പില്ലെങ്കിലും കേരളത്തിലെ ജനങ്ങള്‍ വിമോചന സമരത്തിന്റെ മാനസികാവസ്ഥയിലാണെന്ന് എം.പി പറഞ്ഞു. കേരളം അതി ഭീകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. 1957 ലെ ഇ എം എസ് ഭരണത്തിന് ശേഷം ഇതു പോലുള്ള ഒരു സര്‍ക്കാരിനെ കേരളം കണ്ടിട്ടില്ല. സംസ്ഥാനത്തെ പോലീസ് ഭരണത്തെ കുറിച്ച് പറയുകയാണെങ്കില്‍ കുറെ അധികം പറയാനുണ്ട്. എന്തെല്ലാം സംഭവങ്ങളാണ് പിണറായിയുടെ തുടര്‍ ഭരണത്തില്‍ നടക്കുന്നത്. അദ്ദേഹം ചോദിച്ചു.
ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷതവഹിച്ചു. എം എല്‍എ മാരായ അഡ്വ.സണ്ണി ജോസഫ്, അഡ്വ.സജീവ് ജോസഫ്, കെ പി സി സി ജനറൽ സെക്രട്ടറിസോണി സെബാസ്റ്റ്യൻ, മേയർ അഡ്വ. ടി ഒ മോഹനൻ, വി എ നാരായണൻ, സജീവ് മാറോളി, യു ഡി എഫ് ജില്ലാ ചെയർമാൻ പിടി മാത്യു, ഏഡി മുസ്തഫ, എം. നാരായണൻകുട്ടി , കെ സി മുഹമ്മദ് ഫൈസല്‍, രജനി രമാനന്ദ് കെ.സി വിജയൻ , പി മാധവൻ തുടങ്ങിയവര്‍ സംസാരിച്ചു.