കാലാനുസൃതമായ മാറ്റം ഉൾക്കൊണ്ട് ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസങ്ങൾക്ക് കോട്ടം തട്ടാതെ പ്രവർത്തിക്കാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് സാധിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സഹകരണ അംഗസമാശ്വാസ പദ്ധതി മൂന്നാംഘട്ട വിതരണവും കാലടി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കാലത്തിനനുസരിച്ച് സഹകരണ മേഖല സമഗ്രമായ മാറ്റത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി മാറ്റങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബില്ല് നിയമസഭയിൽ അവതരിപ്പിച്ചതിന് ശേഷം സെനറ്റ് കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതിലൂടെ സമഗ്ര മാറ്റത്തിനുള്ള സംവിധാനങ്ങൾ ഉറപ്പാക്കും.
സഹകരണ പ്രസ്ഥാനങ്ങൾ കേരളത്തിലെ സാമൂഹിക സാംസ്കാരിക സാമ്പത്തിക മണ്ഡലത്തിൽ വലിയ സംഭാവനകളാണ് നൽകുന്നത്. സഹകരണ പ്രസ്ഥാനത്തിന്റെ പ്രവർത്തനത്തിന്റെ അളവുകൾ ലാഭത്തിന്റെയും നിക്ഷേപണത്തിന്റെയും കണക്കുകൾ മാത്രമല്ല ജന ജീവിതത്തിൽ വരുന്ന മാറ്റങ്ങളുമാണ്. കേരളത്തിൽ ആശുപത്രി ചെലവുകൾക്ക് വലിയൊരു തുകയാണ് ആവശ്യമായി വരുന്നത്. സൗജന്യ ചികിത്സ സംവിധാനങ്ങൾ സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സഹകരണ അംഗ സമാശ്വാസ പദ്ധതി സഹകരണ വകുപ്പ് പ്രഖ്യാപിച്ചത്. നവീനയമായ ഈ ആശയം സമയബന്ധിതമായാണ് നടപ്പിലാക്കി വരുന്നത്. സഹകരണ സംഘങ്ങൾ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കണം. ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായി നിരവധി സഹകരണ സംഘങ്ങളാണ് മുന്നോട്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.
സഹകരണ അംഗ സമാശ്വാസ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 93 സഹകരണ സംഘങ്ങളിലെ 2078 അംഗങ്ങൾക്കായി 4,69,80,000 രൂപയാണ് വിതരണം ചെയ്തത്.
ചടങ്ങിൽ റോജി എം.ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ കെ. സജീവ് കർത്ത, കാലടി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എ ചാക്കോച്ചൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാർ, ബോർഡ് അംഗങ്ങൾ, സഹകാരികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു