ആയിത്തറ കമ്പനിക്കുന്നിൽ പുലി
കൂത്തുപറമ്പ്: ആയിത്തറ കമ്പനിക്കുന്നിൽ റബ്ബർ ടാപ്പിങ്ങിനിടെ പുലിയെ കണ്ടതായുള്ള വിവരത്തെ തുടർന്ന് വനം വകുപ്പ് അധികൃതരും പോലീസും തിരച്ചിൽ നടത്തി. വെള്ളിയാഴ്ച പുലർച്ചെ 3.30ഓടെയാണ് റബ്ബർ ടാപ്പിങ്ങിനിടെ പ്രദേശവാസിയായ ഊരക്കാട്ട് ജോസും ഭാര്യ കുഞ്ഞുമോളും പുലിയെ കണ്ടത്.
ഏകദേശം ഇരുപത് മീറ്ററോളം ദൂരത്തുനിന്ന് ഉച്ചത്തിൽ മുരണ്ടു കൊണ്ട് പതിയെ നടന്ന് നീങ്ങുന്ന പുലിയെ ടോർച്ചിന്റെ വെളിച്ചത്തിൽ കണ്ടതായി ഇരുവരും പറഞ്ഞു. തുടർന്ന് തൊട്ടടുത്തുള്ള മകളുടെ വീട്ടിലെത്തി വിവരം അറിയിക്കുക ആയിരുന്നു. ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും പ്രദേശത്ത് തിരച്ചിൽ നടത്തി.
വനത്തിൽ കണ്ടത് പുലി തന്നെയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പ്രദേശവാസി നൽകിയ വിവരം അനുസരിച്ച് കഴിഞ്ഞ ദിവസം അയ്യല്ലൂരിൽ കണ്ട പുലിയാകാം ഇവിടെ എത്തിയതെന്നാണ് കരുതുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) കെ.ടി അനീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.വി സിജേഷ്, എം ജിതിൻ, വാച്ചർ വിബീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.