ഐ ഫോൺ ഉപഭോക്താവിനെ സർവീസ് സെന്റർ കബളിപ്പിച്ചതായി പരാതി. വലിയ തുക മുടക്കിവാങ്ങിയ ഏറ്റവും മുതിയ മോഡലായ ഐഫോൺ 13 പ്രോ മാക്‌സിന്റെ വാറണ്ടിയടക്കം നഷ്ടമായെന്നാണ് ആരോപണം. നിരവധി തവണ തൃശൂരിലെ ആപ്പിളിന്റെ അംഗീകൃത സർവീസ് സെന്റർ കയറിയിറങ്ങിയിട്ടും നടപടിയില്ലാത്തതിനാൽ നിയമപോരാട്ടത്തിലാണ് മണ്ണൂത്തി സ്വദേശി മുഹമ്മദ് ഹാഷിക്ക്.
ഒന്നരലക്ഷത്തിലധികം രൂപ മുടക്കിയാണ് മണ്ണുത്തി സ്വദേശി ഹാഷിക്ക് 4 മാസം മുൻപ് ഐ ഫോൺ വാങ്ങിയത്. ഡിസ്‌പ്ലേയിൽ തകരാർ കണ്ടതിനെ തുടർന്ന് സർവീസ് സെന്ററിലെത്തി ഫോൺ നൽകി. ഐ ഫോൺ അംഗീകൃത വാറണ്ടിയിൽ സർവീസ് ലഭിക്കുമെന്ന ഉറപ്പും നൽകി. പിന്നീടാണ് സംഭവങ്ങളുടെ തുടക്കം. ഫോണിൽ കൃത്രിമത്വം വരുത്തിയെന്നാണ് പരാതി.
ആപ്പിൾ കമ്പനിയിൽ നിരവധി തവണ ബന്ധപെട്ടിട്ടും കൃത്യമായ മറുപടി ലഭിച്ചില്ല. സർവീസ് സെന്ററിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കമ്പനി പറയുമ്പോഴും ഫോൺ മാറ്റിനൽകാനോ മറ്റ് നടപടികൾക്കോ ആപ്പിളും മുതിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹാഷിക്ക് നിയമപോരാട്ടത്തിലേക്ക് കടന്നത്.
മുമ്പും സമാനമായ പരാതികൾ തൃശൂരിലെ സർവീസ് സെന്ററിനെതിരെ ഉയർന്നതായും ആരോപണമുണ്ട്. നിയമപോരാട്ടത്തിലൂടെ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഹാഷിക്ക് ഇപ്പോൾ.