കടുത്തുരുത്തി • പ്രവാസി മലയാളിയിൽ നിന്ന് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മാഞ്ഞൂർ പഞ്ചായത്തിലെ എൽഎസ്ജിഡി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസിന്റെ പിടിയിലായി. വെള്ളൂർ ഇറുമ്പയം സ്വദേശി ഇ.ടി.അജിത് കുമാറിനെയാണ് കോട്ടയം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഡിവൈഎസ്പി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇന്നലെ രണ്ടിനാണ് സംഭവം. മാഞ്ഞൂർ സ്വദേശിയായ പ്രവാസി മലയാളി 14 കോടിയോളം രൂപ ചെലവഴിച്ച് മാഞ്ഞൂർ ഗവ. സ്കൂളിനു സമീപം പണിയുന്ന കെട്ടിടത്തിന്റെ പെർമിറ്റ് നൽകുന്നതിന് അസിസ്റ്റന്റ് എൻജിനീയർ ഇ.ടി.അജിത് കുമാർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. മുൻപ് 5,000 രൂപയും വിദേശമദ്യവും കൈക്കൂലിയായി നൽകിയിരുന്നു. പിന്നീട് 20,000 രൂപയും വിദേശമദ്യവും കൂടി ആവശ്യപ്പെട്ടതോടെ പ്രവാസി മലയാളി വിജിലൻസിനു പരാതി നൽകുകയായിരുന്നു.
പെർമിറ്റ് ശരിയാക്കിയിട്ടുണ്ടെന്നും പണവും മദ്യവുമായി വരാനും അജിത് കുമാർ പ്രവാസി മലയാളിയോട് പറഞ്ഞു. തുടർന്ന്, വിജിലൻസ് നൽകിയ പണം പ്രവാസി അജിത് കുമാറിനു കൈമാറി. വിദേശമദ്യം വൈകിട്ട് എത്തിച്ചു നൽകിയാൽ മതിയെന്നറിയിച്ച് തിരിച്ചു നൽകി. തുടർന്ന് വിജിലൻസ് സംഘം പ്രതിയുടെ പക്കൽ നിന്നു പണം പിടിച്ചെടുത്തു.
ഇ.ടി.അജിത് കുമാറിനെതിരെ വ്യാപക പരാതിയുണ്ടായിരുന്നതായി വിജിലൻസ് അറിയിച്ചു. അജിത് കുമാർ പിടിയിലായതറിഞ്ഞ്, ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടർന്നു വലഞ്ഞിരുന്ന പലരും പഞ്ചായത്ത് ഓഫിസിലെത്തി വിജിലൻസിനോട് പരാതി അറിയിച്ചു. പ്രവാസി മലയാളിക്ക് ഇന്നലെത്തന്നെ കെട്ടിട നിർമാണത്തിനുള്ള പെർമിറ്റ് പഞ്ചായത്ത് സെക്രട്ടറി കൈമാറി. ഇതിനിടയിൽ കരാറുകാരിൽ ചിലർ അജിത് കുമാറിനെ ന്യായീകരിച്ചത് നാട്ടുകാരും കരാറുകാരും തമ്മിൽ തർക്കത്തിന് ഇടയാക്കി. തുടർന്ന് വിജിലൻസ് സംഘം ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.