ചെങ്ങന്നൂർ: പാഴ് വസ്തുക്കൾക്കൊപ്പം കിട്ടിയ എ.ടി.എം. കാർഡുപയോഗിച്ചു പ്രവാസിയുടെ 6.31 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ. പാണ്ടനാട് പ്രയാർ കിഴുവള്ളിൽ പുത്തൻപറമ്പിൽ ഷാജിയുടെ പണമാണു നഷ്ടമായത്. സംഭവത്തിൽ തെങ്കാശി സ്വദേശി ബാലമുരുകനെ (43) ചെങ്ങന്നൂർ പോലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞ ഒക്ടോബറിൽ നാട്ടിലെത്തിയ ഷാജി വീട്ടിലെ പാഴ് വസ്തുക്കൾ വിറ്റു. ഇതിനൊപ്പം എ.ടി.എം. കാർഡുപെട്ടത് അറിഞ്ഞില്ല. കാർഡുകിട്ടിയ തമിഴ്നാട് സ്വദേശിയായ ഡ്രൈവർ 6.31 ലക്ഷം രൂപ 15 ദിവസങ്ങളിലായി പിൻവലിച്ചു. കാർഡിൽ പിൻനമ്പർ എഴുതിയിരുന്നു. 25 വർഷമായി വിദേശത്തു ജോലിചെയ്യുന്ന ഷാജിക്ക് എസ്.ബി.ഐ. ചെങ്ങന്നൂർ ശാഖയിൽനിന്നു 2018-ലാണ് പുതിയ കാർഡുലഭിച്ചത്. കുറച്ചുദിവസങ്ങൾക്കകം അബുദാബിയിലെ ജോലിസ്ഥലത്തേക്കു മടങ്ങി. കാർഡ് വീട്ടിൽത്തന്നെവെച്ചു. തിരിച്ചെത്തി പഴയ സാധനങ്ങൾ വിറ്റപ്പോഴാണ് കാർഡും അക്കൂട്ടത്തിൽ പോയത്.
വിദേശത്തെ മൊബൈൽ നമ്പറാരാണ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്നത്. ഈ ഫോൺ കൊണ്ടുവന്നിരുന്നില്ല. ഇതുമൂലം പണംപിൻവലിച്ച സന്ദേശങ്ങൾ അറിഞ്ഞില്ല. കഴിഞ്ഞ ഒക്ടോബർ 25-നു ബാങ്കിലെത്തി പണം പിൻവലിക്കാൻ ചെക്കു നൽകിയപ്പോഴാണ് 6.31 ലക്ഷം രൂപ കാർഡുപയോഗിച്ചു പിൻവലിച്ചതായി അറിയുന്നത്. തുടർന്നു പോലീസിൽ പരാതി നൽകി.