തിരുവനന്തപുരം • ഒരു വർഷം നൽകുന്ന കെട്ടിട നികുതിയെക്കാൾ കൂടുതൽ തുക ഏപ്രിൽ മുതൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജന യൂസർ ഫീ ആയി ഒരു വിഭാഗം വീട്ടുടമകൾ നൽകേണ്ടി വരും. വീടുകളും സ്ഥാപനങ്ങളും പൊതുപരിപാടികളുടെ സംഘാടകരും യൂസർ ഫീ നൽകുന്നതു നിർബന്ധമാക്കാൻ പഞ്ചായത്ത്, നഗരസഭാ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ തദ്ദേശ വകുപ്പ് തീരുമാനിച്ചതോടെയാണിത്.
ചട്ടഭേദഗതി നിയമസഭാ സബ്ജക്ട് കമ്മിറ്റി പരിഗണിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾക്കായി സമർപ്പിക്കുന്ന അപേക്ഷയ്ക്കൊപ്പം യൂസർ ഫീ നൽകിയതിന്റെ കാർഡിന്റെയോ രസീതിന്റെയോ പകർപ്പ് ലഭ്യമാക്കാനും സ്ഥാപനത്തിനു നിർദേശിക്കാം. ഇതു തദ്ദേശ സ്ഥാപന ഭരണസമിതിയുടെ തീരുമാനപ്രകാരമായിരിക്കും.
കുടുംബശ്രീക്കു പങ്കാളിത്തമുള്ള ഹരിത കർമേസേന നിലവിൽ വീട്ടുടമകളിൽ നിന്നു പ്രതിമാസം 50 രൂപ മുതൽ 100 രൂപ വരെയാണു യൂസർ ഫീ ആയി പിരിക്കുന്നത്. പല വീടുകൾക്കും 500 രൂപയിൽ താഴെ മാത്രമാണു വാർഷിക കെട്ടിട നികുതി എന്നതിനാൽ ഇതിലും കൂടുതൽ തുക യൂസർ ഫീ ആയി നൽകേണ്ടി വരും.
30,890 ഹരിതകർമ സേന അംഗങ്ങൾക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുതിനു സർക്കാരിനു കീഴിലെ ക്ലീൻ കേരള കമ്പനി ലിമിറ്റഡ് പ്രതിഫലം നൽകുന്നുണ്ട്. സേനയിലെ ഓരോ അംഗത്തിനും പ്രതിമാസം 10,000 രൂപ വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി പരിഗണിച്ചാണ് യൂസർ ഫീ നിർബന്ധമാക്കുന്നത്.