പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ റോഡ് പണിയുടെ ഭാഗമായുള്ള കോൺക്രീറ്റ് പ്രവൃത്തിയിൽ കമ്പിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പിനെ പഴിക്കേണ്ടെന്ന തരത്തിലാണ് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പ്രവൃത്തി അല്ല ഇത് എന്ന വസ്തുത ശ്രദ്ധയിൽപ്പെടുത്തുന്നുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
കോൺക്രീറ്റ് പ്രവൃത്തിയിൽ കമ്പിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ചു എന്നത് കൗതുകകരമായ ഒരു വാർത്തയാണ്. മനസ്സിൽ പ്രതിഷേധം ഉയരുക സ്വാഭാവികവുമാണ്. പൊതുമരാമത്ത് വകുപ്പിനെതിരെ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായ പ്രചരണം നടത്തുന്നവരുണ്ട്. ചില തെറ്റായ പ്രവണതകൾ പൊതുമരാമത്ത് വകുപ്പിലും ഉണ്ടാകാറുണ്ട്. അവയെ പരമാവധി ഇല്ലായ്മ ചെയ്യുവാനുള്ള കഠിന ശ്രമം തുടരുക തന്നെ ചെയ്യുമെന്നും അറിയിക്കുന്നു. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ക്രിയാത്മക നിർദ്ദേശങ്ങൾ വിമർശനങ്ങൾ അഭിപ്രായങ്ങൾ തുടർന്നും ശ്രദ്ധയിൽപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. – മന്ത്രി മുഹമ്മദ് റിയാസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ബണ്ട് പാലത്തിനുവേണ്ടിയുള്ള കോൺക്രീറ്റ് തൂണിലാണ് കമ്പിക്ക് പകരം തടി ഉപയോഗിച്ചത് നാട്ടുകാർ കണ്ടെത്തിയത്. റീബിൽഡ് കേരള പദ്ധതി പ്രകാരമാണ് നിർമാണം നടക്കുന്നത്. പഴവങ്ങാടി വലിയപറമ്പിൽപടിയിലുള്ള ബണ്ടു പാലം റോഡിൽ പാലത്തിെൻറ ഡി.ആർ. കെട്ടുന്നതിന് കോൺക്രീറ്റ് ബോണ്ട് തൂണുകൾക്ക് കമ്പി ഉപയോഗിക്കുന്നതിനു പകരം തടി ഉപയോഗിക്കുകയായിരുന്നു. ഇരുവശങ്ങളിലും സ്ഥാപിക്കാനായി കോൺക്രീറ്റ് പീസുകൾ കൊണ്ടുവന്നത് നാട്ടുകാർ തിങ്കളാഴ്ച വൈകീട്ട് തടഞ്ഞിരുന്നു. ഇപ്പോൾ ഇത് സമീപത്ത് തന്നെ കൂട്ടിയിട്ടിരിക്കുകയാണ്.