വിഴിഞ്ഞം• ബോട്ടു കേടായതിനെ തുടർന്ന് പസഫിക് സമുദ്രത്തിലെ സോളമൻ ദ്വീപ് സമൂഹത്തിൽ അകപ്പെട്ട 14 അംഗ മത്സ്യത്തൊഴിലാളികൾക്ക് ഒന്നര മാസത്തിന് ശേഷം അവിശ്വസനീയ രക്ഷപ്പെടൽ. ഇന്ത്യൻ തീരത്തു നിന്ന് പതിനായിരത്തോളം കിലോമീറ്റർ അകലെ ആഴ്ചകളോളം ആൾവാസമില്ലാത്ത ദ്വീപിൽ കുടുങ്ങിയ ഒൻപതു മലയാളികളും അഞ്ചു തമിഴ്നാട്ടുകാരും അടങ്ങുന്ന സംഘമാണ് ജീവിതത്തിലേക്ക് അത്ഭുതകരമായി മടങ്ങിയെത്തിയത്അതു വഴി കടന്നു പോയ ബ്രിട്ടീഷ് കപ്പൽ ഇവരെ രക്ഷപ്പെടുത്തി രാജ്യാന്തര കപ്പൽ പാതയോടടുത്തു വരെ എത്തിക്കുകയായിരുന്നു.. തുടർന്ന് അവരെ വിഴിഞ്ഞം കോസ്റ്റ്ഗാർഡ് ചെറുകപ്പലിൽ വിഴിഞ്ഞത്തു കൊണ്ടുവന്നു. പസഫിക് സമുദ്രത്തിൽ 6 പ്രധാന ദ്വീപുകളും 900 ലധികം ചെറു ദ്വീപ സമൂഹങ്ങളുമുള്ള പ്രദേശത്ത് ജനവാസമില്ലാത്ത ചാഗോസ് ദ്വീപിൽ മരണത്തെ മുഖാമുഖം കണ്ട് കഴിഞ്ഞതിൽ നിന്നാണ് ഹോളിവുഡ് ചലച്ചിത്രങ്ങൾക്ക് സമാനമായ നാടകീയതടെ സംഘം മടങ്ങിയെത്തിയത്.വിഴിഞ്ഞം കോട്ടപ്പുറം കുരിശടിക്കു സമീപം ജൂസ(41), കല്ലുവെട്ടാൻകുഴി പ്ലാങ്കാലി വിളയിൽ അഗസ്റ്റിൻ(50), മുക്കോല കാഞ്ഞിരവിള വീട്ടിൽ എഡിസൺ(44), പെരുമാതുറ പുതുക്കുറിച്ചി തെരുവിൽ തൈവിളാകത്തിൽ സെബാസ്റ്റ്യൻ(56), പുതിയതുറ വലിയതോപ്പ് തെക്കേക്കരയിൽ ഇഗ്നേഷ്യസ്(44), തെക്കേക്കര വലിയതോപ്പിൽ മാർട്ടിൻ(44), പുതുക്കുറിച്ചി മരിയനാട് പുതുവൽ പുരയിടം വീട്ടിൽ ബിജു ജോസഫ്(46), തൈവിളാകത്തിൽ ലീൻ ജോസഫ്(52), പുല്ലുവിള കൊന്നത്തടി വിളാകത്തിൽ ജോർജ്(43),എന്നിവരാണ് രക്ഷപ്പെട്ടെത്തിയ സംഘത്തിലെ മലയാളികൾ.കന്യാകുമാരി തൂത്തൂർ ഇരവിപുത്തൻതുറയിൽ ടൈറ്റസ്(43), പുത്തൻതറ കുരിശടി വിളാകത്തിൽ ആന്റണി ദാസൻ(45), കൊട്ടുൽപ്പാട് കേസസ് കോളനിയിൽ ബിജു(36), കന്യാകുമാരി പുതുക്കുറിച്ചി തെരുവിൽ തൈവിളാകത്തിൽ ആന്റണി(48), ധർമപുരി അരൂർ മല്ലിക്കാട്ടിൽ ചിന്നയ്യൻ(36) എന്നിവരാണ് സംഘത്തിലുൾപ്പെട്ട തമിഴ്നാട്ടുകാർ നവംബർ 27നാണ് സംഘം തമിഴ്നാട് ഇരവിപുത്തൻതുറ സ്വദേശി വർഗീസ് രാജിന്റെ ക്രിഷമോൾ എന്ന വലിയ ബോട്ടിൽ കന്യാകുമാരി തുത്തൂരിൽ നിന്ന് മത്സ്യബന്ധനത്തിനു പുറപ്പെട്ടത്.ഡിസംബർ 4ന് ബോട്ട് തകരാറിലായി. കാലാവസ്ഥ മോശമായി ബോട്ട് ബന്ധിച്ചിരുന്ന നങ്കൂരങ്ങൾ പൊട്ടി ഒഴുക്കിൽ പെടുമെന്ന ഘട്ടത്തിൽ ആദ്യം ശ്രീലങ്കൻ ബോട്ട് രക്ഷകരായി എത്തി കെട്ടി വലിച്ച് സുരക്ഷിത മേഖലയിലേക്ക് മാറ്റി. തകരാർ പരിഹരിക്കാനാവാതെ വീണ്ടും അനിശ്ചിതത്വത്തിൽ ദിവസങ്ങൾ ബോട്ടിൽ കഴിഞ്ഞു. പുറംലോകത്തു നിന്ന് സഹായമെത്തിയതുമില്ല.കാലാവസ്ഥ മോശമായി കടൽ ക്ഷോഭിച്ചതോടെ സംഘം ബോട്ടിലെ ചെറു വളളമിറക്കി രക്ഷതേടി തൊട്ടടുത്തു കണ്ട ദ്വീപിലേക്ക് നീങ്ങി. പിന്നീട് ആൾപ്പാർപ്പില്ലാത്ത ദ്വീപിൽ വിശപ്പും ദാഹവുമെല്ലാം സഹിച്ചുള്ള നരക ജീവിതത്തിന്റെ നാളുകൾ. മിച്ചമുള്ള അരി ഉപ്പുവെള്ളത്തിൽ വേവിച്ചതു മാത്രം ഭക്ഷണം. രക്ഷപ്പെടുമെന്നുള്ള പ്രതീക്ഷ അസ്തമിക്കുന്ന നാളുകളിലൊന്നിൽ ‘എംവി ഒഎസ്‌വി ഗ്രാൻപിയൻ എൻഡുറൻസ് ’ എന്ന ബ്രിട്ടിഷ് കപ്പലിലുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ സംഘത്തിന് കഴിഞ്ഞതാണ് രക്ഷയായത്.ചുവപ്പു തുണി വീശിക്കാണിച്ചും വിളിച്ചു കൂവിയും തീ കത്തിച്ചും ശ്രദ്ധയാകര്‌ഷിക്കാനായി സംഘത്തിന്റെ ശ്രമം.കപ്പലിലുള്ളവർ ഇതു തിരിച്ചറിഞ്ഞ് ചെറു ബോട്ട് അയച്ചു കുടുങ്ങിക്കിടന്നവരെ കപ്പലിൽ എത്തിച്ചു. കപ്പൽ കോസ്റ്റ്ഗാർഡ് മുംബൈ ആസ്ഥാനത്തിനു വിവരം നൽകി. ഇതനുസരിച്ച് കോസ്റ്റ്ഗാർഡ് വിഴിഞ്ഞം സ്റ്റേഷൻ മേധാവി കമാൻഡന്റ് ജി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ചെറുകപ്പൽ വിഴിഞ്ഞത്തു നിന്ന് 45 മൈൽ യാത്ര ചെയ്ത് രാജ്യാന്തര പാതയിൽ ബ്രിട്ടിഷ് കപ്പലിൽ നിന്നു മത്സ്യത്തൊഴിലാളികളെ സ്വീകരിച്ചു . വൈദ്യപരിശോധനയുൾപ്പെടെ പൂർത്തിയാക്കി സംഘത്തെ ബന്ധുക്കൾക്കൊപ്പം വിട്ടു.