പണം നൽകിയാൽ ഡോക്ടറേറ്റ് സംഘടിപ്പിച്ച് നൽകുന്ന സംഘങ്ങൾ ഗൾഫ് നാടുകളിൽ വ്യാപകമാവുന്നു. സമൂഹത്തിലെ ഉന്നതരായ ആളുകളും ബിസിനസുകാരും ഡോക്ടറേറ്റ് മാഫിയയുടെ കെണിയിൽ പെട്ടിട്ടുണ്ട്. തട്ടിപ്പിന് നേതൃത്വം നൽകുന്നതും തട്ടിപ്പിൽ പെടുന്നതും കൂടുതലും മലയാളികളാണ്.
ആവശ്യത്തിന് പണം കയ്യിൽ ഉണ്ടെങ്കിലും ആരും ബഹുമാനിക്കുന്നില്ല എന്ന് ചിന്തിക്കുന്ന ആളുകളെ ലക്ഷ്യംവച്ചാണ് തട്ടിപ്പ് സംഘം വ്യാപകമായിരിക്കുന്നത്. പേരിനു മുന്നിൽ ഡോക്ടറെന്ന് എഴുതികണ്ടാൽ ചുറ്റുമുള്ളവർ ശ്രദ്ധിക്കും എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. വിവരങ്ങൾ മാത്രം നൽകിയാൽ ഡോക്ടറേറ്റ് തയ്യാറാക്കി നൽകും.
ഗ്ലോബൽ ഡിജിറ്റൽ സാമൂഹ്യ സേവന ഡോക്ടറേറ്റ്, ഡിജിറ്റൽ ജീവകാരുണ്യ ഡോക്ടറേറ്റ്, സംഘാടന മികവിനുള്ള ഡോക്ടറേറ്റ്, തുടങ്ങി പല മേഖലയിലാണ് ഡോക്ടറേറ്റുകൾ ലഭിക്കുക. വിദേശങ്ങളിലെ ഡീമ്ഡ് യൂണിവേഴ്സിറ്റിയുടെയും വ്യാജ വിദേശ യൂണിവേഴ്സിറ്റികളുടെയും പേരിൽ വിദേശപൗരന്മാരെ യൂണിവേഴ്സിറ്റി മേധവികളുടെ വേഷം ധരിപ്പിച്ച് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വെച്ചാണ് ഡോക്ടറേറ്റുകൾ നൽകുന്ന ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.
അയ്യായിരം മുതൽ ഇരുപതിനായിരം ദിർഹം വരെയാണ് ഡോക്ടറേറ്റിന് ഈടാക്കുന്നത്. ഇതിന് പുറമേ ഡോക്ടറേറ്റിന് ആളുകളെ സംഘടിപ്പിച്ച് നൽകിയാൽ കമ്മീഷനും നൽകും. യുഎഇക്ക് പുറമേ മറ്റ് ഗൾഫ് രാജ്യങ്ങളിലും തട്ടിപ്പ് വ്യാപകമാണ്. തട്ടിപ്പിനെതിരെ യുഎഇയിലെ അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്.