തിരുവനന്തപുരം: മയോണൈസിൽ പച്ചമുട്ട ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, വഴിയോരക്കച്ചവടക്കാർ, കാറ്ററിങ് മേഖലകളിലെ സംഘടനകളുമായുള്ള യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.മുട്ട ഉപയോഗിക്കണമെന്ന് നിർബന്ധമുള്ളവർക്ക് പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ച് മയോണൈസ് ഉണ്ടാക്കാം. വെജിറ്റബിൾ മയോണൈസ് ഉപയോഗിക്കാമെന്നാണ് ഹോട്ടലുടമകൾ മുന്നോട്ടുവെച്ച നിർദേശമെന്നും മന്ത്രി പറഞ്ഞു. പാഴ്സലുകളിൽ ഭക്ഷണം കൊടുക്കുന്ന സമയം കൃത്യമായി രേഖപ്പെടുത്തിയ സ്റ്റിക്കർ ഉണ്ടായിരിക്കണം. എത്ര മണിക്കൂറിനകം ആ ഭക്ഷണം ഉപയോഗിക്കണം എന്നതും ഈ സ്റ്റിക്കറിൽ വ്യക്തമാക്കിയിരിക്കണം.ഭക്ഷണം പാകം ചെയ്യുന്നവർക്കും വിതരണം ചെയ്യുന്നവർക്കും കൃത്യമായ ശുചിത്വം ഉറപ്പുവരുത്തണം. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. അത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. ഫുട്സേഫ്റ്റി സൂപ്പർവൈസർ സ്ഥാപനത്തിൽ വേണം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹോട്ടൽ തൊഴിലാളികൾക്ക് പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. ഓഡിറ്റോറിയങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് ഫുഡ്സേഫ്റ്റി അതോറിറ്റിയുടെ ലൈസൻസുള്ളവർക്ക് മാത്രമാണ് അനുമതിയുള്ളത്. ഓഡിറ്റോറിയങ്ങളിലെ വെള്ളം കൃത്യമായി ഇടവേളകളിൽ പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കണം.
ഹൈജീൻ റേറ്റിങ് ആപ്പ് തയ്യാറായിട്ടുണ്ട്. അടുത്ത ആഴ്ചയോടെ പ്ലേസ്റ്റോറിൽ നിന്ന് പൊതുജനങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാകും. അത് സ്ഥാപനങ്ങൾക്കും ജനങ്ങൾക്കും ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സ്റ്റേറ്റ് ലെവൽ സ്പെഷ്യൽ ടാസ്ക്ഫോഴ്സ് രഹസ്യ സ്വഭാവത്തോടെ റെയ്ഡുകൾ നടത്തും. ടാസ്ക്ഫോസ് പരിശോധന നടത്തുന്ന ഇടങ്ങളിൽ അതാത് മേഖലകളിലെ എഫ്എസ്ഒ ടീമിനൊപ്പം പങ്കാളികളാകും.