മകളെ പി.എസ്.സി പരീക്ഷ എഴുതിക്കാൻ കൊണ്ടുപോകവേ കാർ ഡിവൈഡറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. അപകടത്തിൽ ഭർത്താവിനും മക്കൾക്കും പരിക്കേറ്റിട്ടുണ്ട്. കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലാണ് സംഭവം. തിരുവനന്തപുരം നെയ്യാറ്റിൻകര കാരോട് തട്ടിൻവിള വീട്ടിൽ ജയലക്ഷ്മിയാണ് (53) മരിച്ചത്.
ജയലക്ഷ്മിയുടെ ഭർത്താവ് അംബുജാഷൻ (57), മക്കളായ പ്രഥമ (22), പ്രതീക്ഷ (17) എന്നിവരെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമയുടെ പി.എസ്.സി പരീക്ഷക്കായി തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു.
ദേശീയപാതയിൽ പാരിപ്പള്ളി മുക്കടയിൽ ഇന്നലെ പുലർച്ചെ 4.30ഓടെയായിരുന്നു അപകടം. ഉടൻ ഹൈവേ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജയലക്ഷ്മി മരിച്ചു. പാരിപ്പള്ളി പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.