സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരം കാണാൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നികുതി വെട്ടിപ് തടയാൻ പുന:സംഘടനയിലൂടെ കഴിയും. കേന്ദ്രം നൽകുന്ന ധനസഹായം കൊണ്ടാണ് കേരളം പിടിച്ചു നിൽക്കുന്നത് എന്നത് കുപ്രചാരണമാണ്. 36 ശതമാനം മാത്രമാണ് കേന്ദ്രവിഹിതം. ചില സംസ്ഥാനങ്ങൾക്ക് 72 ശതമാനം വരെ ലഭിക്കുന്നുണ്ട്. കേന്ദ്രം നൽകുന്ന സഹായം കുറഞ്ഞുവരുകയാണെന്നും എന്നാൽ ക്ഷേമ പദ്ധതികളിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
.കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശത്തെ ഹനിക്കുകയാണ് കേന്ദ്ര സർക്കാർ. നികുതി പിരിവ് കാര്യക്ഷമമാക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. രാഷ്ട്രീയ വൈര്യത്തോടെ കേന്ദ്രം ഉപരോധം ഏർപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. അഴിമതിയും ധൂർത്തും അവസാനിപ്പിക്കാൻ പിണറായി സർക്കാർ തയ്യാറാകുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. ബജറ്റിൽ നികുതി ഭാരം അടിച്ചേൽപിക്കാൻ ശ്രമം നടക്കുന്നതായും സുരേന്ദ്രൻ പറഞ്ഞു. കടം വാങ്ങുക, ആ പണം ധൂർത്തടിക്കുകയെന്നതാണ് ഇടത് സർക്കാർ നയം. കേന്ദ്രം അനുവദിച്ച തുക സംബന്ധിച്ച് വീടുകൾ കയറി ബിജെപി വിശദീകരിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
കെ വി തോമസിന്റെ പുതിയ പദവി അനാവശ്യ ചെലവാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ക്യാബിനറ്റ് പദവി നൽകേണ്ട കാര്യമുണ്ടായിരുന്നില്ല. സിപിഐഎമ്മിന്റെ രാഷ്ട്രീയ ആവശ്യങ്ങൾ നടത്തിക്കാൻ ഒരു പദവിയാണിത്. കേരളത്തിൽ ഭക്ഷ്യ സുരക്ഷയില്ല. ഭക്ഷണം കഴിക്കുക ആശുപത്രിയിലാകുക എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതിയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.