ഷോളയൂർ•പേരിലെ ജനമൈത്രി പ്രവൃത്തിയിലും തെളിയിച്ച് ഷോളയൂർ പൊലീസിന്റെ പുതുവത്സരാഘോഷം. ഷോളയൂർ അങ്ങാടിയിൽ ഇന്നലെ രാവിലെ പൊലീസ് ജീപ്പ് വന്നു നിന്നപ്പോൾ പതിവ് പോലെ പെറ്റിക്കേസ് പിടിക്കാനായിരിക്കുമെന്നാണ് നാട്ടുകാർ കരുതിയത്. രാവിലത്തെ തണുപ്പ് മാറ്റാൻ പുകയൂതി നിന്നവരും കാക്കി ഷർട്ടില്ലാത്ത ഓട്ടോ ടാക്സിക്കാരും ഒന്നു പരുങ്ങി. എസ്ഐ സി.എം.അബ്ദുൾ ഖയ്യൂമും സഹപ്രവർത്തകരും വണ്ടിയുടെ ബോണറ്റിൽ ന്യൂ ഇയർ കേക്കെടുത്ത് വച്ചപ്പോഴും പലർക്കും വിശ്വാസമായില്ല. പരിസരത്തുള്ളവരെയെല്ലാം വിളിച്ചു കൂട്ടി കേക്ക് മുറിച്ച് നൽകി ജനമൈത്രി പൊലീസ് പുതുവത്സരാഘോഷം വേറിട്ടതാക്കി.
പുത്താണ്ട് പിറന്ന അർധരാത്രിയിൽ ആനക്കട്ടിയിൽ സംസ്ഥാനാതിർത്തിയിലായിരുന്നു പൊലീസിന്റെ ആഘോഷം. ഇന്നലെ ഉച്ചകഴിഞ്ഞ് മരപ്പാലം ഊരിലും ഷോളയൂർ പൊലീസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കേക്കുമുറിച്ചും പാട്ടുപാടിയും പൊലീസുകാർ ഊരിലെ കുട്ടികളോടൊപ്പം ചേർന്നു. എസ്ഐ പഴനിസ്വാമി, എഎസ് ഐ രാമദാസ്, സീനിയർ സിപിഒ ഷാഹുൽ ഹമീദ്,സിപിഒ അൻവർ,ഗിരീഷ്,മണിയൻ എന്നിവർ നേതൃത്വം നൽകി.പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ഒരു പരാതി പോലും ഷോളയൂർ സ്റ്റേഷൻ പരിധിയിൽ ഉണ്ടായില്ലെന്ന് എസ്ഐ പറഞ്ഞു.