രുചിവൈവിധ്യം കൊണ്ട് കൊച്ചിയുടെ മനം കവർന്ന ഹോട്ടൽ ക്രൗൺ പ്ലാസയിലെ സ്‌കൈ ഗ്രിൽ തങ്ങളുടെ മെനു പരിഷ്‌കരിച്ചു. പുത്തൻ രുചിയിൽ ബീഫും, കൊഞ്ചും ഉൾപ്പെടെ വിളമ്പിയാണ് ക്രൗൺ പ്ലാസ ഭക്ഷണപ്രേമികളെ വരവേൽക്കാൻ ഒരുങ്ങുന്നത്. സ്റ്റാർട്ടർ, കോക്ക്‌ടെയിൽ, അപ്പറ്റൈസർ, സാലഡ്, മെയിൻസ് എന്നിവയിലാണ് പുതിയ വൈവിധ്യങ്ങൾ ക്രൗൺ പ്ലാസ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓൾഡ് മോങ്കും, പൈനാപ്പിൾ ജ്യൂസും, നാരങ്ങാ നീരും, പുതിനയും ഷുഗർ സിറപ്പുമെല്ലാം ചേർത്തുള്ള സ്‌കൈ മോങ്ക്, കോക്ക്‌ടെയിൽ ശ്രേണിയിൽ വേറിട്ട് നിന്നു. ഒപ്പം വോഡ്കയും, പിങ്ക് ഗ്രേപ്പ് ഫ്രൂട്ടും, സോഡയും ചേർത്ത് തയാറാക്കിയ സൺസെറ്റ് ബോഗിയും, ജിന്നും, നാരങ്ങാ നീരും, ഗ്രേപ്പ് ഫ്രൂട്ടും ചേർത്ത് തയാറാക്കിയ യൂസുവും നിങ്ങളുടെ മനംകവരുമെന്ന് ഉറപ്പ്.
മെയിൻ മെനുവിലെ സ്റ്റാർ ഐറ്റം ബട്ടേർഡ് ഗാർലിക്ക് ക്രാബും ബാർബിക്യു ബീഫ് ഷോർട്ട് റിബ്‌സുമായിരുന്നു. മുൻപ് ക്രൗൺ പ്ലാസയിൽ നടത്തിയ ഭക്ഷ്യമേളയിലെ താരമായിരുന്നു ബട്ടേർഡ് ക്രാബ്.
അന്ന് നേടിയ ജനപ്രീതി കണക്കിലെടുത്താണ് മെനുവിലേക്ക് ഈ വിഭവം പരിചയപ്പെടുത്താനിടയായത്.
മാഷ്ഡ് ഉരുളക്കിഴങ്ങിനൊപ്പം വിളമ്പിയ ബാർബിക്യൂ ബീഫ് ഷോർട്ട് റിബ്‌സ് നിങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കഴിച്ചിരിക്കേണ്ട വിഭവം തന്നെയാണ്.
കടൽ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി ചാർഗ്രിൽഡ് ടൈഗർ പ്രോൺസും മട്ടൻ ആരാധകർക്കായി സ്ലോ കുക്ക്ഡ് ന്യുസീലൻഡ് ലാമ്പ് ഷാങ്കും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മെനുവിലെ മറ്റൊരു താരം ലാമ്പ് ഷാം സ്ലൈഡറായിരുന്നു. ആട്ടിറച്ചികൊണ്ട് തയാറാക്കിയ പാറ്റിയും തന്തൂരി മയോവും ചീസും ചേർത്ത് വിളമ്പുന്ന ഈ വിഭവം കഴിക്കുന്നവരുടെ വയറും മനസും നിറയ്ക്കുമെന്ന് ഉറപ്പ്.
സസ്യഭുക്കുകളെ കൂടി പരിഗണിച്ചാണ് ക്രൗൺ പ്ലാസ ഇത്തവണത്തെ മെനു തയാറാക്കിയിരിക്കുന്നത്. കപ്പലണ്ടികൊണ്ട് തയാറാക്കിയ ഒരു വിഭവമാണ് അപ്പറ്റൈസറിൽ വരുന്നത്. സാലഡ് പ്രേമികൾക്കായി ബീറ്റ്‌റൂട്ട്, കിന്വ, ചീസ് എന്നിവ ചേർത്ത് തയാറാക്കിയ ബിബിക്യു സാലഡും മെനുവിൽ ഇക്കുറി ഇടം നേടിയിട്ടുണ്ട്. മെയിൻ കോഴ്‌സിൽ സസ്യഭുക്കുകൾക്കായി സ്റ്റഫ്ഡ് കോട്ടജ് ചീസും തയാറാണ്.
ആവർത്തന വിരസതയകറ്റാൻ ഓരോ ആറ് മാസം കൂടുമ്പോഴും കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിലെ മെനു പരിഷ്‌കരിക്കും. മാസങ്ങളോളം നടത്തുന്ന പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ് പുതിയ വിഭവങ്ങൾ തയാറാക്കുന്നതെന്ന് ക്രൗൺ പ്ലാസയിൽ പത്ത് വർഷമായി സേവനമനുഷ്ടിക്കുന്ന എക്‌സിക്യൂട്ടിവ് ഷെഫ് കലേഷ് ട്വന്റിഫോറിനോട് പറഞ്ഞു. ‘ആദ്യം ഞങ്ങൾ പരസ്പരം രുചിച്ച് നോക്കും. അതിൽ കണ്ടെത്തുന്ന തെറ്റുകുറ്റങ്ങൾ പരിഹരിച്ച് മാനേജ്‌മെന്റിന് നൽകും. അവരിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ കൂടി പരിഗണിച്ച ശേഷം ഫുഡ് ടേസ്റ്റിംഗ് സെഷൻ കൂടി വച്ച് അഭിപ്രായം തേടിയ ശേഷമേ മെനുവിൽ വിഭവങ്ങൾ ഉൾപ്പെടുത്തുകയുള്ളു’- കലേഷ് പറഞ്ഞു.