കൊല്ലം അഞ്ചലിൽ വീട്ടമ്മയെ പട്ടാപ്പകൽ വീട്ടിൽ കയറി വെട്ടി പരിക്കേൽപിച്ചു. നെടിയിറ സ്വദേശിയായ മൊട്ട ബിനുവെന്ന് വിളിക്കുന്ന ബിനുവാണ് (42) അക്രമം നടത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് അക്രമങ്ങൾക്ക് കാരണമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. പിക്കപ്പ് ലോറിയിലെത്തിയ ബിനു വത്സലയുടെ വീടിൻ്റെ മുറ്റത്തു വച്ചിരുന്ന ചെടിച്ചട്ടികൾ അടിച്ചു തകർക്കുകയും തുടർന്ന് പോർച്ചിൽ കിടന്ന കാറിൻ്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു. ഈ ശബ്ദം കേട്ട് വീടിൻ്റെ പിന്നാമ്പുറത്തു നിന്നുമെത്തിയ വത്സലയെയാണ് ഇയാൾ ആക്രമിച്ചത്.
അഞ്ചൽ നെടിയറ സജീവിൻ്റെ ഭാര്യ വത്സലയ്ക്കാണ് വെട്ടേറ്റത്. മുഖത്തും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലും മുറിവും മർദ്ദനവുമേറ്റ നിലയിൽ വത്സലയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പുനലൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ബഹളം കേട്ട് പരിസരവാസികൾ എത്തിയപ്പോഴേക്കും ബിനു പിക്കപ്പ് ലോറിയുമായി സ്ഥലം വിട്ടിരുന്നു. അക്രമം നടത്തിയ ബിനുവിന്റെ കൈയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ബിനുവും പുനലൂർതാലൂക്ക് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്.