കണ്ണൂർ: കണ്ണൂരിൽ റെയിൽവെ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകിയ നടപടിക്ക് എതിരെ പ്രതിഷേധം ശക്തം. പുതിയ പ്ലാറ്റ് ഫോമുകളുടെ നിർമ്മാണവും നഗര റോഡ് വികസനവും അടക്കമുളള വികസന സാധ്യതകളെ ബാധിക്കുമെന്ന് ആശങ്ക. റെയിൽവെ സ്റ്റേഷനോട് ചേർന്ന ഏഴ് ഏക്കറിലധികം ഭൂമിയാണ് 45 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകിയത്.
കണ്ണൂർ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഏഴ് ഏക്കർ 19 സെന്റ് ഭൂമിയാണ് റെയിൽവെ ലാൻഡ് ഡവലപ്‌മെൻറ് അതോറിറ്റി വഴി സ്വകാര്യ കമ്പനിക്ക് കൈമാറിയത്. 24.63 കോടി രൂപക്കാണ് ടെക്‌സ് വർത്ത് ഇൻറെർനാഷണൽ എന്ന കമ്പനി ഭൂമി 45 വർഷത്തേക്ക് പാട്ടത്തിനെടുത്തത്. റെയിൽവെ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തെ 4.93 ഏക്കർ ഷോപ്പിങ് കോംപ്ലക്‌സ് ഉൾപ്പെടെയുളള വാണിജ്യ ആവശ്യങ്ങൾക്കും കിഴക്ക് ഭാഗത്തെ 2.26 ഏക്കർ റെയിൽവെ ക്വാർട്ടേഴ്‌സ് കോളനിയുടെ നിർമ്മാണത്തിനുമായാണ് കൈമാറിയത്. ഇതോടെ നിർദിഷ്ട ഫ്‌ലാറ്റ് ഫോം വികസനമടക്കം കണ്ണൂർ റെയിൽവെ സ്റ്റേഷൻ വികസനത്തിനായി ആസൂത്രണം ചെയ്തിരുന്ന പദ്ധതികളെല്ലാം നിലക്കും.
റെയിൽവെ സ്റ്റേഷന്റെ ഇരു കവാടങ്ങളിലും വാഹന പാർക്കിങ് സംവിധാനമെന്ന ആശയവും ഉപേക്ഷിക്കേണ്ടി വരും. ഒപ്പം നഗര റോഡ് വികസനത്തിനും ഭൂമി കൈമാറ്റം തടസമാകുമെന്നാണ് ആശങ്ക റെയിൽവെ സ്റ്റേഷൻ പരിസരത്തെ ബാക്കിയുളള ഭൂമി കൂടി പാട്ടത്തിന് നൽകാനുളള നീക്കവും സജീവമാണ്. റെയിൽവെ ലാൻഡ് ഡവലപ്‌മെൻറ് അതോറിറ്റി ഇതിനുള്ള ടെണ്ടർ നടപടികളിലേക്ക് കടന്നതായാണ് സൂചന. നടപടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ എം.പി അടക്കമുളളവർ കേന്ദ്ര റെയിൽവെ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.