പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായത് കൊണ്ട് ബിസിസി ലോകവ്യാപകമായി പ്രദർശിപ്പിച്ച ഡോക്യുമെന്ററി ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന കേന്ദ്ര സർക്കാരിൻ്റെ നിലപാട് ജനാധിപതൃ വിരുദ്ധവും അഭിപ്രായ സ്വാതന്ത്യത്തിന്മേലുള്ള വെല്ലുവിളിയുമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യ എന്നും അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന നാടാണ്. ഡോക്യുമെന്ററിയുടെ പ്രദർശനം തടയുമെന്ന ഭീഷണി ശരിയല്ല. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദി – അമിത് ഷാമാരുടെ പങ്ക് ലോകത്തിലെ എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. അത് എത്ര മറച്ച് പിടിച്ചാലും മൂടിവയ്ക്കാൻ കഴിയില്ല. എത്ര ഭീഷണി ഉയർന്നാലും ഡോക്യുമെന്ററി പ്രദർശിപ്പിക്കുക തന്നെ വേണം. പ്രദർശനത്തെ പൂർണ്ണമായും പിന്തുണക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് ബിജെപി പറഞ്ഞു. തീക്കൊള്ളികൊണ്ട് തല ചൊറിയുന്നെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു. രാജ്യത്തെ അപകീർത്തി പെടുത്താനുള്ള ശ്രമമാണ് ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നിലപാടെന്ന് എംടി രമേശ് കുറ്റപ്പെടുത്തി. കണ്ണൂരിൽ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ കത്ത് നൽകി. ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് യുവമോർച്ച. സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണയാണ് ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്. കണ്ണൂരിലെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണർക്ക് പരാതി നൽകി.