കോട്ടയം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന പരാതിയിൽ, സർക്കാർ രൂപീകരിച്ച രണ്ടംഗ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. വെള്ളിയാഴ്ച ക്ലിഫ് ഹൗസിൽ എത്തിയാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ട് പഠിച്ച ശേഷം സർക്കാർ തുടർ നടപടി സ്വികരിക്കും. റിപ്പോർട്ട് അനുകൂലമായിരിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികള്‍.
40 ദിവസം പിന്നിട്ട സമരത്തിന് ചലച്ചിത്ര പ്രവർത്തകരുടെ അടക്കം വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഡയറക്ടറുടെ ജാതി വിവേചനവും വിദ്യാർത്ഥി വിരുദ്ധ നിലപാടുകളും ഉയർത്തിക്കാട്ടിയാണ് സമരം തുടരുന്നത്. പൂർവ വിദ്യാർത്ഥികളും ഗസ്റ്റ് ലക്ചറുമാരായി എത്തിയവരുമടക്കം നിരവധി ചലച്ചിത്ര പ്രവർത്തകർ വിദ്യാർത്ഥികളെ കാണാനെത്തുന്നുണ്ട്. രാജീവ് രവി, ആഷിഖ് അബു, ജിയോബേബി, കമൽ കെ.എം എന്നിങ്ങനെ നിരവധി പ്രമുഖർ ക്യാമ്പസിലെത്തി വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി. പാർവ്വതി തിരുവോത്ത് അടക്കമുള്ള ഡബ്യൂ.സി.സി അംഗങ്ങളും വിദ്യാർത്ഥികർക്ക് പിന്തുണയുമായി എത്തിയിരുന്നു.