തലശ്ശേരി: ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ കല്ലേറ്. ചെന്നൈ - മംഗളൂരു മെയിലിനാണ് കല്ലേറുണ്ടായത്. തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്താണ് സംഭവം. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ശേഷമാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാൾ ജയ്പാൽഗുരി ദാനു ലൈനിൽ ബിപുൽ ഇക്കയെ (28) റെയിൽവേ പൊലീസ് പിടികൂടി.
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് മംഗളൂരു ഭാഗത്തേക്ക് ട്രെയിൻ നീങ്ങിത്തുടങ്ങിയ ഉടനെയാണ് സംഭവം. ട്രെയിനിന്റെ എ.സി കോച്ചിനുനേരെയാണ് കല്ല് പതിച്ചത്. കോച്ചിന്റെ ചില്ലുകൾ തകർന്നു. ട്രെയിനിലുള്ളവർ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞയുടൻ റെയിൽവേ പൊലീസ് സേനയിലെ സബ് ഇൻസ്പെക്ടർമാരായ മനോജ് കുമാർ, വിനോദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ റിബേഷ്, വിഷ്ണുരാജ് എന്നിവരെത്തി കല്ലെറിഞ്ഞ യുവാവിനെ കൈയോടെ പിടികൂടുകയായിരുന്നു. ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് അടുത്ത കാലത്തായി വർധിച്ചിട്ടുണ്ട്. ഇതര സംസ്ഥാനക്കാരാണ് പിടിയിലാവുന്നവരിൽ കൂടുതലും. പ്രതിയെ റെയിൽവേ കോടതിയിൽ ഹാജരാക്കി.