2023-24 കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്കായി വകയിരുത്തിയത് 1.13 ലക്ഷം കോടി രൂപയാണ്. 2022-23 നെ അപേക്ഷിച്ച് 8.3 ശതമാനത്തിന്റെ വർദ്ധന. എന്നാൽ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പരിശോധിച്ചാൽ രാജ്യത്തെ വിദ്യാഭ്യാസ നിലവാരം ഇനിയും മുന്നേറേണ്ടതായി ഉണ്ടെന്ന് മനസിലാകും. വിദ്യാർത്ഥി-അധ്യാപക അനുപാതം, ഏകാധ്യാപക വിദ്യാലയങ്ങളുടെ എണ്ണം തുടങ്ങി വിദ്യാഭ്യാസ മേഖലയിലെ ഗുരുതരമായ കുറവിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്.വിവിധ സംസ്ഥാനങ്ങളിലെ പല സ്‌കൂളുകളിലും വേണ്ടത്ര അധ്യാപകര്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകൾ. വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റലൈസേഷൻ ശ്രമം നടക്കുന്നുണ്ടെങ്കിലും മിക്ക സ്കൂളുകളിലും ഇന്റർനെറ്റ് കണക്ഷൻ പോലും ലഭ്യമല്ല എന്നതാണ് മറ്റൊരു വസ്തുത. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലെ വിദ്യാർത്ഥി-അധ്യാപക അനുപാതം വളരെ മോശമാണ്. വിദ്യാർത്ഥി-അദ്ധ്യാപക അനുപാതത്തിൽ ഏറ്റവും മോശം സംസ്ഥാനമായ യുപിയിലേയും ബീഹാറിലേയും കണക്കുകൾ ഞെട്ടിക്കുന്നതാണ്.
ബീഹാറില്‍ പ്രൈമറി സ്‌കൂളുകളില്‍ 60 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലാണ് അധ്യാപക വിദ്യാര്‍ത്ഥി അനുപാതം. മധ്യപ്രദേശിൽ മാത്രം 16,000-ത്തിലധികം ഏകാധ്യാപക വിദ്യാലയങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ. നേരെമറിച്ച്, ചെറിയ ജനസംഖ്യയുള്ള സംസ്ഥാനങ്ങൾ മികച്ച വിദ്യാർത്ഥി-അധ്യാപക അനുപാതമുള്ളവയാണ്. വിദ്യാർത്ഥി-അധ്യാപക അനുപാതം മോശമായിട്ടും, ഹരിയാന, പശ്ചിമ ബംഗാൾ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സാക്ഷരതാ നിരക്ക് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്.