തമിഴ്നാട്ടിൽ ക്ഷേത്രോത്സവത്തിനിടെ ജനറേറ്ററിൽ മുടി കുടുങ്ങി 13 വയസുകാരിക്ക് ദാരുണാന്ത്യം. കാഞ്ചീപുരം സർക്കാർ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ എസ് ലാവണ്യയാണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു ഗ്രാമത്തിലെ ക്ഷേത്രോത്സവം. പ്രതിഷ്ഠയെ ആളുകൾ രഥത്തിൽ കയറ്റുമ്പോൾ ഡീസൽ ജനറേറ്റർ ഘടിപ്പിച്ച കാളവണ്ടി രഥത്തിന്റെ പിൻഭാഗത്ത് വച്ചിരുന്നു. രാത്രി 10 മണിയോടെ ജനറേറ്ററിന് സമീപം ഇരുന്ന ലാവണ്യയുടെ മുടി ജനറേറ്ററിൽ കുടുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഉച്ചഭാഷിണിയുടെ ശബ്ദം കാരണം ലാവണ്യയുടെ നിലവിളി ആരും കേട്ടില്ല. പിന്നീട് ജനറേറ്റർ ഓഫായപ്പോഴാണ് കുട്ടിയുടെ നിലവിളി ആളുകൾ കേട്ടത്. ഉടൻ തന്നെ ലാവണ്യയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് ശേഷം കാഞ്ചീപുരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ലാവണ്യയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
തിങ്കളാഴ്ച ലാവണ്യ മരണത്തിന് കീഴടങ്ങി. മഗറൽ പൊലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ജനറേറ്റർ ഓപ്പറേറ്റർ മുനുസാമിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.