പയ്യന്നൂർ• പയ്യന്നൂരിലെ അധ്യാപകന്റെ മകനെ കണ്ടെത്താൻ കഴിയാത്തതിൽ അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളായ പൊലീസ് ഓഫിസർ ഫെയ്സ് ബുക്കിലൂടെ പങ്കുവച്ച സങ്കടം നാട് ഏറ്റെടുത്തു. കരിവെള്ളൂർ കട്ടച്ചേരിയിലെ ട്യൂഷൻ അധ്യാപകൻ ജയരാജന്റെ മകൻ റിജോയിയെ കണ്ടെത്താൻ അന്വേഷണമേറെ നടത്തിയെങ്കിലും ഒരു വിവരവും കണ്ടെത്താൻ കഴിയാതെ പോയതിനെപ്പറ്റി പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് കരിക്കോട്ടക്കരി പൊലീസ് സ്‌റ്റേഷനിലേക്ക് സ്ഥലം മാറിപ്പോയ എസ്ഐ എ.ജി.അബ്ദുൽ റൗഫാണ് തന്റെ നൊമ്പരം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.2017 ഡിസംബർ 15നാണ് പുണെയിലെ ചാണക്യ അക്കാദമി ഐഎഎസ് കോച്ചിങ് സെന്ററിൽ പഠിച്ചു കൊണ്ടിരുന്ന റിജോയിയെ കാണാതായത്. സഹോദരൻ സിനോയി പുണെയിൽ രസതന്ത്ര ഗവേഷകനായതിനാലാണ് ഫിസിക്സ് ബിരുദം പൂർത്തിയാക്കി റിജോയ് പുണെയിലേക്ക് ഐഎഎസ് കോച്ചിങ്ങിന് പോയത്. 2 വർഷം മുൻപ് പയ്യന്നൂർ പൊലീസ് സ്റേഷനിലെത്തിയ അബ്ദുൽ റൗഫിന് മുന്നിൽ ആദ്യമായി എത്തിയ കേസായിരുന്നു ഇത്.നേരത്തെയുണ്ടായ അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണ വിവരങ്ങളുമായി ഈ പൊലീസ് ഓഫിസർ അന്വേഷണം തുടങ്ങി. അതിന്റെ പ്രഥമ വിവരങ്ങൾ തേടിയത് റിജോയിയുടെ പിതാവ് ജയരാജൻ മാസ്റ്ററിൽ നിന്നായിരുന്നു.അന്നു മുതൽ ജയരാജൻ കൃത്യമായി ഫോൺ വിളിച്ചും മെസേജിലൂടെയും വിവരങ്ങൾ അറിഞ്ഞു കൊണ്ടിരുന്നു. 2 തവണ മഹാരാഷ്ട്രയിലും ഒരു തവണ ഡൽഹിയിലും ചാണ്ഡിഗഡിലും പോയി ദിവസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.ലഹരി മാഫിയയുടെ കയ്യിലകപ്പെട്ട യുവതി ഉൾപ്പെടെ കാണാതായ 5 യുവതികളെയും 3 കുട്ടികളെയും പയ്യന്നൂർ സ്‌റ്റേഷനിൽ ജോലി ചെയ്യുമ്പോൾ കണ്ടെത്തിയ എസ്ഐക്ക് റിജോയിയെ കണ്ടെത്താൻ കഴിയാത്തത് വലിയ മനപ്രയാസമായിരുന്നു.കുറെ നാളുകളായി വിളിക്കാതിരുന്ന ജയരാജൻ കഴിഞ്ഞ ദിവസം എസ്ഐയെ വിളിച്ചതോടെ താൻ സ്ഥലം മാറിപ്പോയ വിവരം അറിയിച്ചു. എസ്ഐ അബ്ദുൽ റൗഫ് തന്റെ മകന്റെ തിരോധാനത്തിന് തുമ്പുണ്ടാക്കുമെന്ന് ജയരാജന് വലിയ പ്രതീക്ഷയുണ്ടായിരുന്നു.അതും നഷ്ടപ്പെട്ടപ്പോഴുണ്ടായ സങ്കടവും തന്റെ രോഗാവസ്ഥയും ജയരാജൻ എസ്ഐയോട് പങ്കുവച്ചതോടെ എസ്ഐ നേരിട്ട് ജയരാജനെ കാണാനെത്തുകയായിരുന്നു. കാണാതായ റിജോയിയുടെ ഫോട്ടോകൾ ചേർത്ത ഫെയ്സ് ബുക് പോസ്റ്റ് ഏറെ പേർ ഷെയർ ചെയ്യുകയും വൈറലായിത്തുടങ്ങുകയും ചെയ്തതോടെ ഈ കേസിന് തുമ്പുണ്ടാക്കാൻ കഴിയുന്ന എന്തെങ്കിലും വിവരം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവർ.
Sunday, 12 March 2023
Home
Unlabelled
കാത്തിരിപ്പിന്റെ 5 വർഷങ്ങൾ,പൊലീസ് ഓഫിസർ ഫെയ്സ് ബുക്കിലൂടെ പങ്കുവച്ച സങ്കടം ; കണ്ടെത്താനാകുമോ റിജോയിയെ
കാത്തിരിപ്പിന്റെ 5 വർഷങ്ങൾ,പൊലീസ് ഓഫിസർ ഫെയ്സ് ബുക്കിലൂടെ പങ്കുവച്ച സങ്കടം ; കണ്ടെത്താനാകുമോ റിജോയിയെ

About Weonelive
We One Kerala