തിരുവനന്തപുരം: തലസ്ഥാനത്തെ തട്ടുകടകൾക്ക് ഇനി മുതൽ രാത്രി പതിനൊന്ന് മണിവരെ മാത്രം പ്രവർത്തന സമയം. ആദ്യം പരീക്ഷണ അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കും. രാത്രി വൈകിയും പ്രവർത്തിക്കുന്ന കടകളുടെ പരിസരത്ത് ഗുണ്ടകളുടെയും ലഹരി വിൽപനക്കാരും താവളമാക്കുന്നു എന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം.
തട്ടുകടകൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളെ വിവിധ സോണുകളുടെ കീഴിലാക്കുകയാണ് ആദ്യ ഘട്ടം. ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും എസ്എച്ച്ഒ മാരുടെ കീഴിലായിരിക്കും നിയന്ത്രണം. അംഗീകൃത കടകൾക്ക് നഗരസഭ ലൈസൻസ് നൽകും. നിലവിൽ പ്രവർത്തിച്ചു വരുന്നവർക്ക് തിരിച്ചറിയൽ കാർഡുകളാണ് നൽകിയിരിക്കുന്നത്, ഇത് ഉടൻ നിർത്തലാക്കും. പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ഏകോപിക്കുന്നതിനായി പൊലീസ്,മോട്ടർവാഹന വകുപ്പ്, നഗരസഭ, പിഡബ്ല്യുഡി എന്നിവയുടെ പ്രതിനിധികളടങ്ങിയ കോ- ഓർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചു.
സോണുകൾ നിലവിൽ വന്നാൽ ലൈസൻസ് ഉള്ളവർക്ക് അതതു സോണുകളിൽ മാത്രമേ കട നടത്താൻ കഴിയൂ. ഈ തീരുമാനം നഗരത്തിൽ നൈറ്റ് ലൈഫ് സംവിധാനം കൊണ്ടുവരാനുള്ള നീക്കത്തിന് തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്. നഗരത്തിൽ പലയിടത്തും രാത്രി വൈകി പ്രവർത്തിക്കുന്ന ഒട്ടേറെ ഭക്ഷണ ശാലകളുണ്ട്. ഒരുപാട് പേർ ഇതിനെ ആശ്രയിക്കുന്നുമുണ്ട്.തട്ടുകടകൾ ആരംഭിക്കുന്നതിനായി നിലവിൽ 3000 ത്തിലേറെ അപേക്ഷകൾ നഗരസഭയ്‌ക്കു മുന്നിലുണ്ട്. ഇതിൽ പകുതി അപേക്ഷകളിൽ പരിശോധനപൂർത്തിയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഏപ്രിലിനു ശേഷം പുതിയ കടകൾക്ക് നഗരസഭ അനുമതി നൽകിയിട്ടില്ല.