കണ്ണൂർ:-മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടാത്ത തെരുവോരങ്ങളും പൊതു ഇടങ്ങളും തോടുകളും പുഴകളുമുളള ജില്ലയായി കണ്ണൂര്‍ ജില്ലയെ മാറ്റുന്ന വിവിധ തീവ്രയജ്ഞ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏപ്രില്‍ 30 ന് ശുചിത്വ ഹര്‍ത്താല്‍ ആചരിക്കും.
മഴക്കാലം ശക്തിപ്പെടു മുമ്പേ തോടും തൊടിയും പറമ്പുകളും പൊതു വഴികളും പൊതു സ്ഥലങ്ങളും ശുചീകരിക്കുകയാണ് ലക്ഷ്യം.. വലിച്ചെറിയല്‍ മുക്ത ജില്ല എന്ന ലക്ഷ്യം നേടാന്‍ ജില്ലയിലെ ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും നടത്തുന്ന പരിശ്രമങ്ങളോട് പൊതുജനങ്ങളും സംഘടനകളും സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു.
മാലിന്യ കൂമ്പാരങ്ങള്‍ കണ്ടെത്തി ഒഴിവാക്കണം. എന്നാല്‍ കരിയിലകളും കടലാസുകളും ഉള്‍പ്പെടെ കത്തിക്കുന്ന ശുചീകരണ രീതി ആവര്‍ത്തിക്കരുത്. ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും അകവും പുറവും പരിസരവും ശുചീകരിക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടനകളും വ്യക്തികളും നേതൃത്വം നല്‍കണം.
മാര്‍ക്കറ്റുകള്‍, പട്ടണങ്ങള്‍, ബസ് സ്റ്റാന്റുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ വൃത്തിയുള്ളതായി മാറ്റാന്‍ ഈ അവസരം ഉപയോഗപ്പെടുത്തണം.
എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും ശുചിത്വ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ തദ്ദേശ ഭരണ സമിതികള്‍ മുന്‍കൈ എടുക്കണം. വിപുലമായ പ്രചാരണം തദ്ദേശ ഭരണ സ്ഥാപനതലത്തില്‍ നടത്തണം.പ്രാദേശിക തലങ്ങളില്‍ മൈക്ക് പ്രചരണം സംഘടിപ്പിക്കണം.
വാതില്‍പ്പടി സേവനത്തിന് യൂസർ ഫീ നല്കാത്തവരുടെ വീടുകള്‍ ഹര്‍ത്താല്‍ ദിനത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് യൂസര്‍ ഫീ ലഭ്യത ഉറപ്പ് വരുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു.