ഖാർത്തൂം • സുഡാനിൽ സൈന്യവും അർധസൈന്യവും തമ്മിലുണ്ടായ ആഭ്യന്തര കലാപത്തിനിടെ മരിച്ച സാധാരണക്കാരുടെ എണ്ണം 56 ആയി. 500ൽ ഏറെ സാധാരണക്കാർക്കു പരുക്കേറ്റെന്നാണ് വിവരം. ജനങ്ങളോടു വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്നു നിർദേശം നൽകി. ഗതാഗതം പൂർണമായി നിലച്ചു. വ്യോമാക്രമണം ശക്തമായ സാഹചര്യത്തിൽ സുഡാനിലേക്കുള്ള വിമാന സർവീസുകൾ പല രാജ്യങ്ങളും നിർത്തിവച്ചു.ഖാർത്തൂം നഗരത്തിൽ ആയുധമേന്തി കലാപകാരികൾ എത്തിയതോടെ ആളുകൾ ചിതറിയോടി. സംഘർഷത്തിനു പിന്നാലെ പ്രദേശമാകെ കനത്ത പുക പടർന്നു. റിയാദിലേക്കു പുറപ്പെടാനിരിക്കെ ഖാർത്തൂം വിമാനത്താവളത്തിൽവച്ച് സൗദി വിമാനത്തിന് വെടിയേറ്റെന്ന് സൗദി എയർലൈൻസ് വ്യക്തമാക്കി. ഇതോടെ ഒട്ടേറെ വിമാനക്കമ്പനികൾ സുഡാനിലേക്കുള്ള സർവീസുകൾ നിർത്തി.അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ (ആർഎസ്എഫ്) കേന്ദ്രങ്ങളിൽ വ്യോമാക്രമണം ശക്തമാണ്. യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.2021 ഒക്ടോബറിലെ അട്ടിമറിക്കു പിന്നാലെ സുഡാനിലെ ഭരണം നിയന്ത്രിക്കുന്നത് സൈനിക ജനറൽമാരുടെ കൗൺസിലാണ്. ഇതിൽ പ്രധാനപ്പെട്ട രണ്ടു ജനറൽമാരുടെ അഭിപ്രായ വ്യത്യാസമാണ് സുഡാനിലെ നിലവിലെ സംഘർഷത്തിനു കാരണം. സൈന്യത്തലവനും നിലവിൽ രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തിരിക്കുകയും ചെയ്യുന്ന ജനറൽ അബ്ദൽ ഫത്താ അൽ–ബുർഹാനും, ആർഎസ്എഫിന്റെ തലവനും ബുർഹാന്റെ ഡപ്യൂട്ടിയുമായ ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോയും (ഹെമെഡ്റ്റി) തമ്മിലാണു പ്രശ്നങ്ങൾ.ഒരു ലക്ഷത്തോളം വരുന്ന ആർഎസ്എഫ് ഭടൻമാരെ സൈന്യത്തിലേക്കു ചേർക്കാനുള്ള പദ്ധതിയെച്ചൊല്ലിയാണു കലാപം. അങ്ങനെ ചേർക്കുന്നതോടെ നിലവിൽവരുന്ന പുതിയ സേനയെ ആരു നയിക്കുമെന്ന ചോദ്യവും ഉയർന്നു. ആർഎസ്എഫ് സേനയെ രാജ്യവ്യാപകമായി പുനർവിന്യസിച്ചത് സൈന്യം ഭീഷണിയായാണു കണ്ടത്. ചർച്ചകളിലൂടെ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. സംഘർഷമുണ്ടായ ശനിയാഴ്ച ആദ്യം ആക്രമണത്തിന് തുടക്കമിട്ടത് ആരെന്ന് വ്യക്തമല്ല. ഇരുപക്ഷവും നിർദാക്ഷിണ്യം പോരടിക്കുകയാണ് സുഡാനിൽ.2013ലാണ് ആർഎസ്എഫ് രൂപീകൃതമാകുന്നത്. യെമനിലെയും സിറിയയിലെയും ആഭ്യന്തര പ്രശ്നങ്ങളിലുൾപ്പെടെ ഇടപെട്ടിട്ടുള്ള ആർഎസ്എഫ് സുഡാന്റെ ചില സ്വർണഖനികളുടെ നിയന്ത്രണവും ഏറ്റെടുത്തു. 2019 ജൂണിൽ പ്രതിഷേധിച്ച 120 പേരെ കൂട്ടക്കൊല ചെയ്തത് ഉൾപ്പെടെ നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ ആർഎസ്എഫ് നടത്തിയിട്ടുണ്ട്.
Sunday, 16 April 2023
Home
Unlabelled
സൈന്യവും അർധസൈന്യവും തെറ്റി; സുഡാൻ ചോരക്കളമായി, പുറത്തിറങ്ങാനാകാതെ ജനം
സൈന്യവും അർധസൈന്യവും തെറ്റി; സുഡാൻ ചോരക്കളമായി, പുറത്തിറങ്ങാനാകാതെ ജനം

About Weonelive
We One Kerala