കോഴിക്കോട്:ഹജ്ജ് വളണ്ടിയറായി തെരഞ്ഞെടുക്കാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പു നടത്തിയ സംഭവത്തിൽ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. കോഴിക്കോട്, മലപ്പുറം, കാസർക്കാട് ജില്ലകളിലെ നൂറു കണക്കിനാളുകളാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ കാസർകോട് സ്വദേശിയുൾപ്പെടെ മൂന്ന് പേരുടെ പരാതിയിൽ നടക്കാവ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തു.
പരാതി ലഭിച്ച സാഹചര്യത്തിൽ ഇന്ന് അന്വേഷണം തുടങ്ങുമെന്ന് നടക്കാവ് പൊലിസ് അറിയിച്ചു. നിരവധി പേർ നടക്കാവ് സ്‌റ്റേഷനിൽ എത്തുന്നുണ്ടെങ്കിലും രേഖാമൂലം പരാതി സമർപ്പിക്കാൻ പലരും തയാറായിട്ടില്ല. പണം തിരികെ ലഭിക്കുമെന്ന് കരുതിയാണ് പലരും രേഖാമൂലം പരാതി നൽകാൻ മടിക്കുന്നത്. മെഡിക്കൽ വിഭാഗത്തിൽ ഹജ്ജ് വളണ്ടിയറാക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഒരു സംഘം പലരിൽ നിന്നുമായി പണം വാങ്ങിയത്. സമൂഹ മാദ്ധ്യമങ്ങളിൽ ഇത് സംബന്ധിച്ച പ്രചാരണം നടത്തിയാണ് തട്ടിപ്പ് നടത്തിയത്. താമസം, ഭക്ഷണം എന്നിവയും 1300 സഊദി റിയാൽ ശമ്പളവും നൽകാമെന്നാണ് വാട്സ്ആപ്പിൽ പരസ്യം ചെയ്തത്.
അപേക്ഷകർ 20,000 രൂപയാണ് നൽകേണ്ടത്. അഡ്വാൻസായി 10,000 രൂപ അടക്കണം. ഇതോടൊപ്പം പാസ്‌പോർട്ടും നൽകണം. അഡ്വാൻസ് തുക എന്ന നിലക്ക് പതിനായിരം രൂപയും പാസ്‌പോർട്ടുമാണ് സംഘം കൈക്കലാക്കിയത്. ഈ മാസം പത്ത് മുതൽ ആറു മാസമാണ് ജോലിയുടെ കാലാവധിയായി പറഞ്ഞത്. പത്തിന് സൗദിയിലേക്ക് പോകുമെന്ന അറിയിപ്പിനെത്തുടർന്ന് പലരും നിലവിലുള്ള ജോലികൾ ഒഴിവാക്കി സംഘവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞ് തടിയൂരുകയായിരുന്നു.