തളിപ്പറമ്പ്: തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ മാനേങ്കാവ് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള "കാലിയാർ കൂട്ടം" എന്ന പടയോട്ടം നടന്നു. മാനേങ്കാവിൽ ഭഗവതിയുടെയും അരിയിൽകുളങ്ങര ഭഗവതിയുടെയും തോറ്റത്തിന് ശേഷം സമുദായത്തിലെ
"വാല്യക്കാർ " ഇളനീരാട്ടം നടത്തിയ ശേഷമാണ് കാലിയാർ കൂട്ടത്തിന് തുടക്കമായത്.
കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കാളികളായി.
മീനമൃതുമായി ഏതാനും നാഴിക അകലെയുള്ള മമ്പറമ്പിലെ കുളക്കരയിലും, കിണറിന്റെ കരയിലും, തോട്ടുങ്കര, എടച്ചേരി കാവ്, ചുണ്ടക്കണ്ടി, കുട്ടിമാവ് എന്നിവിടങ്ങളിലും തൊഴുതാണ് മാനേങ്കാവിലേക്ക് തിരികെയെത്തിയത്.
മണ്ണണഞ്ഞ് ചായങ്ങൾ പൂശി വിവിധ വേഷങ്ങളണിഞ്ഞ് മഞ്ഞ വടി ഒരു പ്രത്യേക താളത്തിൽ കൂട്ടിയിടിച്ച് മാനേങ്കാവിലേക്ക് തിരികെയെത്തുന്ന കാഴ്ച കാണാൻ പാതയോരങ്ങളിൽ നിരവധി പേർ കാത്തു നിന്നിരുന്നു.
പുരാണ കഥാപാത്രങ്ങളുടെ വിവിധ വേഷങ്ങളും ഇതിന് മാറ്റുകൂട്ടി.രാത്രി കൊട്ടാരത്തിൽ നിന്ന് മാനേങ്കാവിലേക്ക് തിരുമുൽക്കാഴ്ച നടത്തി. പുലർച്ചെ തെയ്യാനുഷ്ഠാനത്തിന്റെ ഭാഗമായ "പൊറാട്ട്" അരങ്ങേറി.
കളിയാട്ടത്തിന്റെ കണ്ണേറ് കഴിക്കുക എന്നതാണ് പൊറാട്ടു കൊണ്ട് ഉദ്ദേശിക്കുന്നത്. ലളിത വേഷങ്ങളണിഞ്ഞ് വൈക്കോലിൽ തീർത്ത ഒരു പാവരൂപത്തെ കൈയ്യിലേന്തി നടത്തുന്ന പൊറാട്ടിന്റെ ഭാഷ അശ്ലീലവും പരിഹാസവും കലർന്നതാണ്.
വെള്ളിയാഴ്ച്ച രാവിലെ മുതൽ പുള്ളിക്കുറത്തി, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, വിഷ്ണുമൂർത്തി, കുണ്ടോറ ചാമുണ്ഡി, തെക്കൻ ഗുളികൻ, മാനേങ്കാവിൽ ഭഗവതി, അരിയിൽ കുളങ്ങര ഭഗവതി എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടും.
ഭഗവതിമാരുടെ തിരുമുടി നിവരുന്ന സമയത്ത് കൊട്ടാരത്തിൽ നിന്ന് മാനേങ്കാവിലേക്ക് തിരുമുൽക്കാഴ്ചയുണ്ടാകും.
ദിക് ബലിക്ക് ശേഷം തെയ്യങ്ങൾ മാനേങ്കാവിൽ തിരിച്ചെത്തിയാൽ വിഷ്ണുമൂർത്തിയുടെ "വാരണ "യോടെ നാലു ദിവസം നീണ്ടു നിന്ന കളിയാട്ട മഹോത്സവത്തിന് സമാപ്തിയാകും.
സമാപന ദിവസമായ ഇന്ന് ഉച്ചക്ക് മഹാ അന്നദാനം നടക്കും.
"കാലിയാർ കൂട്ടത്തെക്കുറിച്ച് പ്രചാരത്തിലിരിക്കുന്ന ഒരു കഥ ഇങ്ങനെയാണ് :
കുലാല സമുദായത്തിലെ പടത്തലവനായ കൊറ്റ്യൻ ഗുരുക്കൾ ഒരിക്കൽ ചാലിയ സമുദായത്തിലെ പടത്തലവനായ ചേരാളൻ വൈദ്യരെ പടക്ക് ക്ഷണിച്ചു.
വൈദ്യർ ക്ഷണം സ്വീകരിക്കുകയും മേടമാസം ആറാം തീയതി പൂക്കോത്ത് കൊട്ടാരത്തിന് ഏതാനും നാഴിക തെക്കുഭാഗത്തുള്ള "മമ്പറമ്പ് " എന്ന സ്ഥലത്തുവെച്ച് പടയുടെ വേദി നിശ്ചയിക്കുകയും ചെയ്തു.
പടക്ക് പോകുന്നതിന് മുമ്പ് ചേരാളൻ വൈദ്യരും സംഘവും പൂക്കോത്ത് കൊട്ടാരത്തിലെ അന്തിമഹാകാളൻ (ശിവൻ്റെ ഭൂതഗണം) ദൈവത്തിൻ്റെ മുന്നിൽ പ്രാർത്ഥിക്കുകയും ആ സമയത്ത് കോമരം പടക്ക് പോകാൻ അരുളിച്ചെയ്യുകയും ചെയ്തു.
ഒരു നിമിത്തം പോലെ കൊട്ടാരത്തിന് മുൻവശത്തെ ആലിൻ്റെ കൊമ്പ് പൊട്ടിവീഴുകയും അതിൽ നിന്ന് വണ്ടുകളും തുമ്പികളും മമ്പറമ്പ് ഭാഗത്തേക്ക് പറന്നു പോവുകയും ചെയ്തു.
കൂടെ
അന്തിമഹാകാളൻ്റെ പള്ളിയറയിൽ നിന്നും തിരുവായുധമായ
" കടുത്തില" യും.
കൂടെ
ചേരാളൻ വൈദ്യരും സംഘവും പടക്കളത്തിലേക്ക് കുതിച്ചു.
പറന്നു വന്ന "കടുത്തില" പിടിച്ചെടുത്ത കൊറ്റ്യൻ ഗുരുക്കൾ ഇത് സമീപത്തെ കിണറ്റിലേക്ക് എറിഞ്ഞിരുന്നു.
തുമ്പികളുടെയും വണ്ടുകളുടെയും ശല്യം സഹിക്കാനാവാതെ കൊറ്റ്യൻ ഗുരുക്കളുടെ പട ഓടി രക്ഷപ്പെട്ടു.
കിണറ്റിലേക്കെറിഞ്ഞ വാൾ പിന്നീടൊരിക്കലും വീണ്ടെടുക്കപ്പെട്ടിരുന്നില്ല.
മേടം ആറാം തീയതി മാനേങ്കാവ് കളിയാട്ടത്തിൻ്റെ ഭാഗമായി ഇപ്പോഴും നടന്നുവരാറുള്ള കാലിയാർ കൂട്ടത്തിൽ പങ്കെടുക്കുന്ന കാലിയാന്മാർ ഭക്ത്യാദരപൂർവ്വം ഈ കിണറ്റിലേക്കെത്തി നോക്കുന്നു.
പടക്കു പോകുന്ന കാലിയാന്മാരെ ശിവൻ്റെ ഭൂതഗണങ്ങളായിട്ടാണ് കണക്കാക്കുന്നത്.
കുലാല സമുദായത്തിലെ തോട്ടുങ്കര, ചെറിയൂർ, ചുണ്ടക്കണ്ടി എന്നീ തറവാട്ടുകാർ ഈ അനുഷ്ഠാനവുമായി ബന്ധപ്പെട്ടതായി കാണാം.

കൊറ്റ്യൻ ഗുരുക്കൾ കിണറ്റിലേക്കെറിഞ്ഞ വാളിന് പ്രായശ്ചിത്തമായി ഒരു വെള്ളിവാൾ തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രം വകയായി പൂക്കോത്ത് കൊട്ടാരത്തിൽ സമർപ്പിച്ചു എന്നത് സമീപകാല ചരിത്രം.
കൊറ്റ്യൻ ഗുരുക്കൾ ഒടുവിൽ ഇവിടം വിട്ടു പോവുകയും കണ്ണൂരിനടുത്ത ഇരിവേരി എന്ന സ്ഥലത്ത് വെച്ച് സമാധിയാവുകയും ചെയ്തതായാണ് പറയപ്പെടുന്നത്.