മുണ്ടേരി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് എസ്റ്റിമേറ്റില്ലാതെ ചെയ്ത തൊഴിലുറപ്പ് പ്രവൃത്തിയുടെ കൂലി തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടിലേക്ക് ഉദ്യോഗസ്ഥരെക്കൊണ്ട് തിരിച്ചടപ്പിച്ചു.
മുണ്ടേരി ഗ്രാമപഞ്ചായത്തിലെ എം പി രഘൂത്തമന്റെ പരാതിയിലാണ് ജില്ലാ ഓംബുഡ്സ്മാൻ കെ എം രാമകൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചത്.
71 തൊഴിൽ ദിനങ്ങളുടെ കൂലിയായ 22,031 രൂപയാണ് തിരിച്ചടപ്പിച്ചത്. ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെ സ്വകാര്യ വ്യക്തിയുടെ പ്രവൃത്തി ചെയ്ത മേറ്റിനെ മൂന്നാഴ്ച തൽസ്ഥാനത്തു നിന്നും മാറ്റി നിർത്താനും ഉത്തരവായി.
കരാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ പഞ്ചായത്തിനോട് ഉത്തരവിട്ടു. തൊഴിലുറപ്പ് പ്രവൃത്തികൾ നിയമവും ചട്ടങ്ങളും പാലിച്ച് മാത്രമേ നടപ്പാക്കാവൂ എന്ന് ഓംബുഡ്സ്മാൻ പറഞ്ഞു. ഇത്തരം പ്രവൃത്തികൾ തുടർന്നാൽ വകുപ്പ് തല നടപടി സ്വീകരിക്കും.