ലക്നൗ സൂപ്പർ ജയൻ്റ്സ് താരം ജയ്ദേവ് ഉനദ്കട്ട് ഐപിഎലിൽ നിന്ന് പുറത്തായെന്ന് റിപ്പോർട്ട്. നെറ്റ്സിൽ പന്തെറിയുന്നതിനിടെ വീണ് ഉനദ്കട്ടിൻ്റെ തോളിനു പരുക്കേറ്റിരുന്നു. ഇതേ തുടർന്ന് താരം ഐപിഎലിൽ നിന്ന് പുറത്തായി എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താരം ഈ വർഷം ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിച്ചേക്കില്ലെന്നും സൂചനയുണ്ട്. ജൂൺ ഏഴിന് ഇംഗ്ലണ്ടിലെ ഓവലിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങളാണ് നടക്കുക. വൈകുന്നേരം 3.30നു നടക്കുന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടുമ്പോൾ രാത്രി 7.30ന് പഞ്ചാബും മുംബൈയും ഏറ്റുമുട്ടും. ആദ്യ കളി ലക്നൗവിലും രണ്ടാം മത്സരം പഞ്ചാബിലും നടക്കും.ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനം തിരികെ പിടിച്ചു. ഓസ്ട്രേലിയയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയത്. ഇന്ത്യക്ക് 121 റേറ്റിംഗും ഓസ്ട്രേലിയക്ക് 116 റേറ്റിംഗുമാണ് ഉള്ളത്. 114 റേറ്റിംഗുള്ള ഇംഗ്ലണ്ടാണ് റാങ്കിംഗിൽ മൂന്നാമത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ രണ്ടാം എഡിഷനിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടും. ഈ വർഷം ജൂണിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ.
കഴിഞ്ഞ ആഴ്ചയാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശർമയാണ് നായകൻ. മുൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ടീമിലേക്ക് തിരികെയെത്തി. പരുക്കേറ്റ ശ്രേയാസ് അയ്യരിന് ഇടം ലഭിച്ചില്ല. കെഎൽ രാഹുൽ തുടരും. പേസർ ജയദേവ് ഉനദ്കട്ട് ടീമിൽ ഇടം പിടിച്ചു. ഋഷഭ് പന്തിൻ്റെ അഭാവത്തിൽ കെഎസ് ഭരത് ടീമിൻ്റെ വിക്കറ്റ് കീപ്പറായി തുടരും.