കാസർകോഡ്: വ്യാജ ഡിഗ്രി കേസിലെ പ്രതിയെ പിടിക്കാൻ 15 ദിവസം കേരള പൊലീസ് എടുത്തു എന്ന് പറഞ്ഞാൽ അത് തന്നെ ഒരു വലിയ കള്ളക്കളിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ പതിനഞ്ച് ദിവസം കൊണ്ട് തെളിവുകൾ നശിപ്പിക്കാനുള്ള അവസരമാണ് പ്രതിക്ക് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പ്രതിയെ സഹായിക്കാൻ വളരെ ബോധപൂർവ്വം സർക്കാർ തലത്തിൽ നടത്തിയ ഇടപെടൽ കൊണ്ടാണ് 15 ദിവസമായിട്ടും വിദ്യയെ പിടിക്കാൻ കഴിയാതെ പോയത്. ഇന്നലെ നടന്ന അവരെ കസ്റ്റഡിയിലെടുത്തു എന്ന് പറയുന്നത് ഒരു നാടകമാണ്. പൊലീസും പ്രതിയും ചേർന്നുള്ള നാടകമാണ്. പൊലീസ് വിചാരിച്ചാൽ ഇതുപോലൊരു പ്രതിയെ പിടിക്കാൻ യാതൊരു പ്രയാസവുമില്ല. അതുപോലെ തന്നെയാണ് നിഖിൽ ഒളിവിൽ കഴിയുന്നത്. തെളിവ് നശിപ്പിക്കാൻ എല്ലാ സാഹചര്യവും ഒരുക്കിയിട്ട് മാത്രമേ പൊലീസ് പിടിക്കുകയുള്ളൂ. രമേശ് ചെന്നിത്തല പറഞ്ഞു.
കുറ്റവാളികൾക്ക് സംരക്ഷണം കൊടുക്കുന്ന സർക്കാർ നടപടി ലജ്ജാകരമാണെന്നും അദ്ദേഹം വിമർശിച്ചു. പതിനഞ്ച് ദിവസക്കാലം ഇവർ എവിടെയായിരുന്നു എന്നും ഇവരെ ആരാണ് ഒളിപ്പിച്ചത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു. സിപിഎം നേതാക്കളും അനുഭാവികളുമാണ് ഇവരെ ഒളിപ്പിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ രംഗം സർക്കാർ തകർത്തു തരിപ്പണമാക്കി അതുപോലെ കേരളത്തിലെ സർട്ടിഫിക്കറ്റുകളുടെ മൂല്യം ഇല്ലാതാവുന്നു. തെളിവുകൾ നശിപ്പിക്കാൻ സാഹചര്യം ഒരുക്കിയതിന് ശേഷമെ നിഖിലിനെയും പിടികൂടുകയുള്ളൂ വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിലെ ആറോളം സർവകലാശാലകളിൽ വിസി മാരില്ല. അവിടെ നിയമനം നടത്താൻ സർക്കാർ ശ്രമിക്കുന്നില്ല. വിസിമാർ ഇല്ലാതെ സർവകലാശാലകൾ ഭരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെല്ലാം പിന്നിൽ എസ്എഫ്ഐയാണ്. വാർത്ത കൊടുത്ത മാധ്യമങ്ങളെ വേട്ടയാടുന്നു. സർക്കാരിനെതിരെ പ്രതികരിച്ചാൽ കേസ് കൊടുത്തു കുടുക്കും. കെ സുധാകരനെതിരെ നടക്കുന്നതും ഇത്തരം വേട്ടയാടലാണ്. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ് എം വി ഗോവിന്ദൻ നടത്തുന്നത്. തെറ്റുപറ്റിയെന്ന് ബോധ്യം ഉണ്ടെങ്കിൽ പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണം. . കേരളം കണ്ട ഏറ്റവും വലിയ അഴിമതി ഗവണ്മെന്റ് ഇതാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.