മണിപ്പൂരിൽ കലാപത്തീ അണയുന്നില്ല. കലാപം തുടരുന്ന മണിപ്പൂരിൽ കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. സുരക്ഷ സേനകളുടെ യൂണിഫോം ധരിച്ച് അക്രമികൾ വെടിവെയ്പ് നടത്തിയേക്കാമെന്നാണ് ഇൻ്റലിജൻസ് മുന്നറിയിപ്പ് നല്‍കുന്നത്. പൊലീസിൻ്റെ ആയുധശേഖരം കൊള്ളയടിക്കപ്പെട്ടു എന്നാണ് വിവരം.അതേസമയം, മണിപ്പൂരിൽ വീണ്ടും സംഘർഷം തുടരുകയാണ്.ഇംഫാലിൽ സുരക്ഷാ സേനയും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടി. രണ്ടുപേർക്കാണ് സംഘർഷത്തിൽ പരുക്കേറ്റത്. ചുരചന്ദ്പൂർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് എന്നിവിടങ്ങളിൽ കനത്ത ജാഗ്രതയാണ് നിലനില്‍ക്കുന്നത്. മണിപ്പുർ മന്ത്രി തൊങ്ഗം ബിശ്വജിത്തിന്റെ വീടും അതുപോലെതന്നെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ വീട് ആക്രമിക്കാനും ഇതിനോടകം തന്നെ നീക്കമുണ്ടായിരുന്നു. ചുരാചന്ദ്പുരിലും ബിഷ്ണുപുരിലും വെടിവയ്പ്പും സ്ഫോടനവുമാണ്ടായി. സംഘർഷമേഖലകളിൽ സൈന്യവും ദ്രുത കർമ സേനയും അർദ്ധരാത്രിയും ഫ്ലാഗ് മാർച്ച് നടത്തി.
മെയ്തെയ് വിഭാഗത്തിൻ്റെ പട്ടിക വർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരിൽ കലാപത്തിൽ കലാശിച്ചത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ നടക്കുന്നത്. ജനസംഖ്യയുടെ 64 ശതമാനമത്തോളം വരുന്ന ഗ്രോത്രതര വിഭാഗമാണ് മെയ്തെയ്. ഇവർ ഭൂരിഭാഗവും ഹിന്ദു സമുദായത്തിൽപ്പെട്ടതാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുക്കി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാർ ഭൂരിഭാഗവും ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരാണ്.